ബംഗളൂരു: ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 15 വയസുകാരിയായ മകളെ പിതാവ് കനാലിൽ തള്ളിയിട്ട് കൊന്നു. കർണാടകയിലെ ബെല്ലാരി സ്വദേശിയായ ഓംകാർ ഗൗഡയാണ് ഈ ക്രൂരകൃത്യം നിർവഹിച്ചത്.
ഗൗഡ മാനേജർ സ്ഥാനം വഹിക്കുന്ന ബാറിലെ ജീവനക്കാരനുമായി അദേഹത്തിന്റെ മകൾ പ്രണയത്തിലായിരുന്നു. യുവാവുമായി മൊബൈലിൽ ചാറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും വിലക്കിയ ഗൗഡ, ബന്ധത്തിൽ നിന്ന് പിന്മാറാൻ മകളെ നിർബന്ധിച്ചിരുന്നു. ഈ നീക്കങ്ങൾ ഫലം കാണാതെ വന്നതോടെയാണ് കൃത്യമായ ആസൂത്രണത്തോടെ മകളെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച മകൾക്ക് പുതിയ ആഭരണവും ഹോട്ടൽ ഭക്ഷണവും വാങ്ങി നൽകിയ ശേഷം പ്രദേശത്തെ ഒരു കനാലിന് സമീപത്തേക്ക് വാഹനമോടിച്ചെത്തിയ ഗൗഡ, വെള്ളത്തിൽ അസ്വാഭാവികമായി എന്തോ കണ്ടെന്ന വ്യാജേന മകളെ കനാലിന് സമീപത്തേക്ക് വിളിച്ചു. തുടർന്ന് മകളെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഇയാൾ നിരവധി സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഭർത്താവിനെയും മകളെയും കാണാനില്ലെന്ന ഗൗഡയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കൊപ്പൽ മേഖലയിൽ നിന്ന് ഗൗഡയെ കണ്ടെത്തി. തുടർന്ന് ഇയാൾ നടത്തിയ കുറ്റസമ്മതത്തിലാണ് കൊലപാതകത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്.
ദുരഭിമാനക്കൊല: കർണാടകയിൽ പിതാവ് മകളെ കനാലിലെറിഞ്ഞു
10:29 AM Nov 10, 2022 | Deepika.com