സിഡ്നി: ലോക കീരിടം കൈപ്പിടിയിലൊതുക്കാൻ പാക്കിസ്ഥാന് ഇനി ഒരങ്കം മാത്രം ബാക്കി. ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്.
സിഡ്നിയിൽ നടന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ സന്പൂർണ അധിപത്യം പുലർത്തിയാണ് പാക് പട വിജയം സ്വന്തമാക്കിയത്. കിവീസ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് അഞ്ച് പന്ത് ബാക്കി നിൽക്കെ വിജയത്തിലെത്തി ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
സ്കോർ:
ന്യൂസിലൻഡ് 152/4(20)
പാക്കിസ്ഥാൻ 153/3 (19.1)
മികച്ച സ്കോർ ലക്ഷ്യമിട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ തുടക്കം മുതൽ പാക് ബൗളർമാർ പിടിച്ചുകെട്ടി. ആദ്യ പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് മാത്രം നേടിയ കിവീസ് 15-ാം ഓവറിലാണ് 100 റൺസ് കടന്നത്. നായകൻ കെയ്ൻ വില്യംസൺ(46), ഡാരിൽ മിച്ചൽ(53*) എന്നിവരുടെ പ്രകടനമാണ് കിവീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മിച്ചൽ 35 പന്ത് നീണ്ട് നിന്ന ഇന്നിംഗ്സിൽ മൂന്ന് ഫോറും ഒരു സിക്സും നേടി. കണിശതയാർന്ന ഫീൽഡിംഗും ബൗണ്ടറി ഒഴുക്ക് തടഞ്ഞുള്ള ബൗളിംഗുമായി നിറഞ്ഞാടിയ പാക് പടയ്ക്കായി ഷഹീൻ അഫ്രീദി രണ്ടും മുഹമ്മദ് നവാസ് ഒരു വിക്കറ്റും നേടി.
ലോക കീരിടം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ തുടക്കം മുതൽ തകർത്തടിച്ചു. ഓപ്പണർമാരായ മുഹമ്മദ് റിസ്വാൻ(57), ബാബർ അസം(53) എന്നിവരുടെ പോരാട്ടം ഏഴ് ഓവറിൽ പാക്കിസ്ഥാനെ 62 റൺസിലെത്തിച്ചു. 13-ാം ഓവറിൽ ടീം സ്കോർ 105 റൺസിലെത്തിയ വേളയിലാണ് ട്രെന്റ് ബോൾട്ട് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് ശ്രദ്ധയോടെ ബാറ്റ് വീശിയ മുഹമ്മദ് ഹാരിസ്(30) പാക്കിസ്ഥാനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച ശേഷമാണ് പുറത്തായത്. സമ്മർദമേതുമില്ലാതെ വിജയ റൺ കുറിച്ച ഷാൻ മസൂദ് ടീമിനെ ഫൈനലിലേക്ക് പിടിച്ച് കയറ്റി. കീവിസിനായി ബോൾട്ട് രണ്ടും മിച്ചൽ സാന്റനർ ഒരു വിക്കറ്റും നേടി.
വിജയത്തോടെ ഫൈനലിൽ സ്ഥാനം പിടിച്ച പാക്കിസ്ഥാനെ എതിരിടാൻ ഇന്ത്യയെത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ നീലപ്പട വിജയിച്ചാൽ 2007-ലെ പ്രഥമ ടി-20 ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനത്തിന് മെൽബൺ വേദിയാകും.
കിവീസിനെ നിഷ്പ്രഭരാക്കി പാക്കിസ്ഥാൻ ഫൈനലിൽ
05:13 PM Nov 09, 2022 | Deepika.com