തിരുവനന്തപുരം: കോർപറേഷനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ 295 തസ്തികകളിൽ ജോലി നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയോടു പട്ടിക ആവശ്യപ്പെട്ട മേയർ ആര്യ രാജേന്ദ്രന്റെ കത്തു വിവാദത്തിൽ ഗവർണർ ഇടപെടുന്നു.
കോർപറേഷൻ നിയമനങ്ങളിൽ പാർട്ടി ഇടപെടലിലേക്കു വഴിയൊരുക്കിയ ഭരണസമിതിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു ബിജെപി കൗണ്‍സിലർമാർ ഇന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കാണാൻ സമയം തേടിയിട്ടുണ്ട്. ഡൽഹി സന്ദർശനത്തിനു ശേഷം ഇന്നു രാവിലെ 11ഓടെയാണ് ഗവർണർ രാജ്ഭവനിൽ മടങ്ങിയെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെ തിരുവനനന്തപുരം കോർപറേഷനിലെ 35 കൗണ്‍സിലർമാർക്ക് ഗവർണറെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്.
നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറിയിൽനിന്നു മുൻഗണനാ പട്ടിക ആവശ്യപ്പെട്ടു മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്തിൽ വിശദ അന്വേഷണം നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സർക്കാരിനോടു ശിപാർശ ചെയ്തേക്കും. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗവും അഴിമതിയും ക്രമക്കേടും ഇതിൽ ഉൾപ്പെട്ട സാഹചര്യത്തിൽ വിജിലൻസ് അടക്കമുള്ള അന്വേഷണത്തിനാകും ഗവർണർ ശിപാർശ ചെയ്യുക.
അന്വേഷണ റിപ്പോർട്ടിന്റെയും മറ്റും അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രിയെയും തദ്ദേശ വകുപ്പു സെക്രട്ടറിയെയും വിളിച്ചു വരുത്തി റിപ്പോർട്ട് തേടാൻ ഗവർണർക്കു കഴിയും.
കത്ത് വിവാദം: ബിജെപി കൗണ്‍സിലർമാർ ഇന്നു ഗവർണറെ കാണും
09:20 AM Nov 07, 2022 | Deepika.com