ബംഗളൂരു: കർണാകടയിലെ തുംകുരുവിൽ ചികിത്സാ നിഷേധത്തെ തുടർന്ന് യുവതിയും ഇരട്ട കുട്ടികളും മരിച്ച സംഭവത്തിൽ സമാശ്വാസ നടപടിയുമായി സർക്കാർ.
പ്രസവത്തെത്തുടർന്ന് മരിച്ച ഭാരതിനഗർ സ്വദേശി കസ്തൂരിയുടെ ആറ് വയസുള്ള മകളെ 18 വയസ് വരെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. സുധാകർ അറിയിച്ചു. കുട്ടിയുടെ പഠന - താമസ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് അദേഹം പറഞ്ഞു.
ബുധനാഴ്ച തുംകുരു ജില്ലാ ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് കസ്തൂരിയും നവജാത ശിശുക്കളും മരിച്ചത്. സർക്കാർ ആനുകൂല്യം ലഭിക്കാനുള്ള മദർ ഹെൽത്ത് കാർഡില്ലെന്ന കാരണത്താലാണ് ഇവരെ ജനറൽ ആശുപത്രിയിൽ നിന്ന് മടക്കിയയ്ച്ചത്.
ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശം നൽകിയിരുന്നെങ്കിലും മറ്റൊരിടത്തും ചികിത്സ തേടാതെ ഗ്രാമത്തിലേക്ക് മടങ്ങിയ യുവതി വീട്ടിൽ വച്ച് ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. എന്നാൽ പ്രസവത്തെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ യുവതിയുടെയും കുട്ടികളുടെയും മരണത്തിനിടയാക്കി.
സംഭവം വിവാദമായതോടെ ഡ്യൂട്ടി ഡോക്ടർ ഉഷ എ. ആർ, മൂന്ന് നഴ്സിംഗ് ജീവനക്കാർ എന്നിവരെ സർക്കാർ നേരത്തെ സസ്പെൻഡ് ചെയ്തു.
ചികിത്സാ നിഷേധം മൂലം അമ്മ മരിച്ച കുട്ടിയെ സർക്കാർ ഏറ്റെടുക്കും
04:50 PM Nov 04, 2022 | Deepika.com