സിഡ്നി: ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്ന് മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ന്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്പ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ 65 റൺസിനാണ് കിവീസ് ലങ്കയെ പരാജയപ്പെടുത്തിയത്.
ന്യൂസിലൻഡ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 102 റൺസിലൊതുങ്ങി. നാലോവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് സംഘമാണ് ലങ്കയെ തകർത്തത്.
സ്കോർ:
ന്യൂസിലൻഡ് 167/7(20)
ശ്രീലങ്ക 102/10(19.2)
റണ്ണൊഴുകമെന്ന് പ്രവചിക്കപ്പെട്ട പിച്ചിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് നായകൻ കെയ്ൻ വില്യംസൺ(8) അടക്കമുള്ള ആദ്യ മൂന്ന് ബാറ്റർമാരെ ഒറ്റയക്ക സ്കോറിന് നഷ്ടമായി. 3.6 ഓവറിൽ 15-3 എന്ന നിലയിലായിരുന്ന ടീമിനെ ഫിലിപ്പ്സ് നടത്തിയ വെടിക്കെട്ടാണ് മികച്ച സ്കോറിലെത്തിച്ചത്.
64 പന്തിൽ 10 ഫോറും നാല് സിക്സുമടങ്ങുന്ന ഇന്നിംഗ്സിലൂടെ ഫിലിപ്പ്സ് 104 റൺസ് നേടി. മൂന്ന് തവണ ക്യാച്ച് അവസരങ്ങൾ കൈവിട്ട ലങ്കൻ പട ഫിലിപ്പ്സിനെ അകമഴിഞ്ഞ് സഹായിച്ചു. 22 റൺസ് നേടിയ ഡാരിൽ മിച്ചലാണ് കിവീസ് നിരയിലെ രണ്ടാമത്തെ മികച്ച സ്കോറിനുടമ.
മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ ലങ്കയ്ക്ക് ഓപ്പണർ പത്തും നിസങ്കയെ(0) നഷ്ടമായി. പിന്നീട് വന്ന മൂന്ന് ബാറ്റർമാരിൽ രണ്ട് പേരും പൂജ്യത്തിന് പുറത്തായതോടെ 3.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് എന്ന പരിതാപകരമായ നിലയിലായിരുന്നു ലങ്ക.
നായകൻ ദസുൻ ശനക(35), ഭാനുക രജപക്സെ(34) എന്നിവരുടെ പോരാട്ടമാണ് ലങ്കയെ 100 റൺസ് കടത്തിയത്. മറ്റു ബാറ്റർമാർക്കാർക്കും രണ്ടക്ക സ്കോറിൽ എത്താനായില്ല. കിവീസിനായി മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ജയത്തോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനത്താണ് ന്യൂസിലൻഡ്. രണ്ട് പോയിന്റുള്ള ശ്രീലങ്ക അഞ്ചാമതാണ്.
ലങ്കയെ ചുരുട്ടിക്കെട്ടി കിവീസ്
05:15 PM Oct 29, 2022 | Deepika.com