കണ്ണൂർ: കെപിസിസി നിർവാഹക സമിതിയംഗവും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശന് പാച്ചേനി (54) ക്ക് നാട് കണ്ണീരോടെ വിടയേകി. ഡിസിസി ഓഫീസിൽ നിന്നും നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പിന്നാലെ ഉച്ചകഴിഞ്ഞ് മൃതദേഹം തളിപ്പറന്പ് പാച്ചേനിയിലെ തറവാട്ടിൽ എത്തിച്ചു. വൈകിട്ട് നാല് മുതൽ കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലും തുടർന്ന് സഹോദരൻ സുരേഷിന്റെ അമ്മാനപാറയുള്ള വീട്ടിലും പൊതുദർശനത്തിന് വച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടയുള്ള നേതാക്കൾ കണ്ണൂരിലും തളിപ്പറന്പിലുമെത്തിയിരുന്നു. കഴിഞ്ഞ രാത്രി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിലെത്തിച്ച മൃതദേഹത്തിൽ രാഷ്ട്രീയ, സാമൂഹിക, സാസംകാരിക രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
സതീശൻ പാച്ചേനിക്ക് നാട് വിടചൊല്ലി
04:28 PM Oct 28, 2022 | Deepika.com