ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനാക് അധികാരമേറ്റു. ചാൾസ് മൂന്നാമൻ രാജാവ് പുതിയ ഭരണാധികാരിയായി നിയമന ഉത്തരവ് പുറത്തിറക്കിയതോടെ ഈ വർഷം രാജ്യത്തിന്റെ തലപ്പത്ത് എത്തുന്ന മൂന്നാമത്തെ വ്യക്തിയായി സുനാക് മാറി.
അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്പിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും കോവിഡ് സൃഷ്ടിച്ച പ്രകന്പനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സുനാക് പ്രസ്താവിച്ചു.
മുൻഗാമിയായ ലിസ് ട്രസിന്റെ പരിഷ്കാരങ്ങളുടെ ഉദ്ദേശശുദ്ധിയെ പുകഴ്ത്തിയ സുനാക്, നിനച്ചിരിക്കാതെ തെറ്റുകൾ സംഭവിച്ചെന്നും ഇത് പരിഹരിക്കാൻ നടപടികളെടുക്കുമെന്നും പറഞ്ഞു.
മുൻഗാമിയുടെ തെറ്റുകൾ തിരുത്താനാണ് കൺസർവേറ്റീവ് പാർട്ടിയുടെ നായകനും പ്രധാനമന്ത്രിയുമായി തന്നെ തെരഞ്ഞെടുത്തതെന്നും ഇതിനായുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
"ചാൻസലറായിരിക്കെ ജനങ്ങളെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ചെയ്തത് ഇനിയും തുടരും; ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ല. വാക്കുകൾ കൊണ്ടല്ലാതെ പ്രവർത്തി കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കുകയും ജനങ്ങൾക്കായി രാപ്പകൽ അധ്വാനിക്കുകയും ചെയ്യും. എന്റെ മന്ത്രിസഭ സത്യസന്ധതയും പ്രഫഷണലിസവും നേടിയെടുക്കും; വിശ്വാസത ജനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കും. ബ്രെക്സിറ്റ് അടക്കമുള്ള കാര്യങ്ങളിലെ പാർട്ടി നയം ശക്തമായി നടപ്പിലാക്കും. ഞാൻ തളരില്ല, ഉയർന്ന പദവിയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കും.' - സുനാക് വ്യക്തമാക്കി.
പ്രസംഗത്തിൽ ബോറിസ് ജോൺസൻ സർക്കാരിന്റെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ച സുനാക്, എൻഎച്ച്എസ് ആരോഗ്യ സംവിധാനം ശക്തമാക്കുമെന്നും അടിസ്ഥാന-വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കുമെന്നും അവകാശപ്പെട്ടു.
സുനാക് അധികാരമേറ്റു; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം
04:55 PM Oct 25, 2022 | Deepika.com