ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്നു ജസ്റ്റീസ് അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട് തള്ളി വി.കെ ശശികല. ജയലളിതയുടെ ചികിത്സയിൽ താൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അവർ പറഞ്ഞു.
കള്ളങ്ങൾ ആരോപിക്കപ്പെടുന്നതിൽ തനിക്ക് പ്രശ്നമില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. പക്ഷേ, തന്റെ സഹോദരിയുടെ പ്രതിച്ഛായ കളങ്കപ്പെടുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ഞാൻ ജയിലിൽ പോയതിനു ശേഷം ഇവിടെയുള്ളവർ അമ്മയുടെ ജീവിതം കൊണ്ടാടുന്നതിനു പകരം അവരുടെ മരണം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിച്ചു. ജയലളിതയെ അപകീർത്തിപ്പെടുത്താനുള്ള ഡിഎംകെയുടെ തന്ത്രങ്ങൾക്ക് അവർ ഇരയായി- ശശികല പറഞ്ഞു.
തന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ നിരവധി മാർഗങ്ങളുണ്ട്. പക്ഷേ അമ്മയുടെ മരണം അതിനായി ഉപയോഗിക്കുന്നത് ക്രൂരമാണ്. അമ്മയുടെ മരണം രാഷ്ട്രീയവത്കരിച്ചതിന് പിന്നാലെ അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടും ഇപ്പോൾ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് അവർ ആരോപിച്ചു.
ജയലളിത സുഖംപ്രാപിച്ചിരുന്നു. ആശുപത്രിയിൽനിന്നും മടങ്ങാൻ തയാറെടുക്കുകയായിരുന്നു. നിർഭാഗ്യവശാൽ അവർ നമ്മളെ വിട്ടുപോയി. ഏകദേശം 30 വർഷമായി അമ്മയോടൊപ്പം താമസിച്ചു, അവരെ ഒരു അമ്മയെപ്പോലെ സംരക്ഷിച്ചു. അവരുടെ ചികിത്സയിൽ താൻ ഇടപെട്ടിട്ടില്ല. ഏറ്റവും മികച്ച ചികിത്സ ലഭിക്കണം എന്നതായിരുന്നു ആഗ്രഹം. അമ്മയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് താൻ ഒരിക്കലും തടഞ്ഞിട്ടില്ലെന്നും ശശികല പറഞ്ഞു.
ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല, അന്വേഷണം നേരിടാൻ തയാർ: വി.കെ ശശികല
09:04 AM Oct 19, 2022 | Deepika.com