തിരുവനന്തപുരം: ഗവർണറെ വിമർശിച്ചു മന്ത്രി എം.ബി.രാജേഷ്. മന്ത്രിമാർക്കുള്ള ഗവർണറുടെ താക്കീതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടത്. സിപിഎം നിർദേശമെത്തിയതിനു പിന്നാലെ മന്ത്രി പോസ്റ്റ് പിൻവലിച്ചു. ഗവർണർക്കെതിരേ തത്കാലം മന്ത്രിമാർ വിമർശനം ഉന്നയിക്കേണ്ടെന്നാണ് പാർട്ടി നിർദേശം.
മന്ത്രിയുടെ പിൻവലിച്ച പോസ്റ്റ്:-
‘‘ബഹുമാനപ്പെട്ട ഗവർണറുടെ ട്വീറ്റ് ശ്രദ്ധയിൽപെട്ടു.അദ്ദേഹം പറയുന്നത്, മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന പ്രസ്താവനകൾ നടത്തിയാൽ അവരെ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്. മൂന്ന് കാര്യങ്ങൾ ആദരവോടെ വ്യക്തമാക്കട്ടെ.
1. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ് ഇടിച്ചു താഴ്ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതർ അല്ല. ആരെയും അന്തസോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
2. ഒരു വൈസ് ചാൻസലറെ ക്രിമിനലെന്നും 90 വയസ് കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ തെരുവു ഗുണ്ട എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല.
3. ജനാധിപത്യത്തിൽ ഗവർണറുടെ ‘പ്ലഷർ’ എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ.
ഭരണഘടനയുടെ 164-ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഗവർണറുടെ പേരിൽ ഇതുപോലെയുള്ള ട്വീറ്റ് തയാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കം ഏൽപ്പിക്കുന്നത്. അവരെ ബഹുമാനപ്പെട്ട ഗവർണർ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും.
ഗവർണറെ വിമർശിച്ചു മന്ത്രി എം.ബി. രാജേഷ്, പിന്നാലെ പോസ്റ്റ് പിൻവലിച്ചു
10:44 PM Oct 17, 2022 | Deepika.com