ലാഗോസ്: മാസങ്ങളായി തുടരുന്ന പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 600 ന് മുകളിലായെന്നു നൈജീരിയൻ വൃത്തങ്ങൾ അറിയിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. 13 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
ജൂലൈ മുതലുള്ള കനത്ത മഴയാണു ദുരന്തത്തിനു കാരണം. 36 സംസ്ഥാനങ്ങളിൽ 31ലും പ്രളയക്കെടുതി നേരിട്ടു. നൈജീരിയയിൽ എല്ലാ വർഷവും വെള്ളപ്പൊക്കമുണ്ടാകാറുള്ളതാണ്. പക്ഷേ പതിറ്റാണ്ടുകൾക്കുശേഷമാണ് ഇത്ര വലിയ ദുരന്തം.
603 പേരാണ് മരിച്ചതെന്ന് നൈജീരിയൻ മന്ത്രി സാദിയ ഉമർ ഫാറൂഖ് പറഞ്ഞു. പ്രളയത്തിൽ 82,000-ലധികം വീടുകളും 110,000 ഹെക്ടർ (272,000 ഏക്കർ) കൃഷിയിടങ്ങളും പൂർണമായും നശിച്ചതായും ഉമർ ഫാറൂഖ് പറഞ്ഞു.
വരും ആഴ്ചകളിൽ തെക്കുകിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. നൈജീരിയ ഭക്ഷ്യക്ഷാമത്തിലാകുമെന്ന ആശങ്കയുണ്ട്.
നൈജീരിയയിൽ നാശം വിതച്ച് പ്രളയം; മരണം 600 കടന്നു
10:59 AM Oct 17, 2022 | Deepika.com