തിരുവനന്തപുരം: 46 വർഷം പാരന്പര്യമുള്ള ട്രെയിനിയാണ് താനെന്ന് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂർ എംപി. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പരിഹാസത്തിനു മറുപടിയായാണ് തരൂരിന്റെ പ്രതികരണം.
സുധാകരന് എന്തുംപറയാം, അതിനെതിരെ ഒന്നും പറയുന്നില്ലെന്നും തരൂർ വ്യക്തമാക്കി. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നു നൂറിൽ കൂടുതൽ വോട്ട് കിട്ടും.
സംസ്ഥാനങ്ങളിൽ പ്രചാരണം നിഷ്പക്ഷവും സുതാര്യവുമായിരുന്നില്ല. പ്രചാരണത്തിനു നൽകിയ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. പാർട്ടിച്ചുമതലയുള്ളവർ നിർദേശം ലംഘിച്ച് പ്രചാരണം നടത്തിയെന്നും തരൂർ ആരോപിച്ചു.
തരൂർ നല്ല മനുഷ്യനും പാണ്ഡിത്യമുള്ള വ്യക്തിയുമാകാം. എന്നാൽ സംഘടനാ രംഗത്ത് അദ്ദേഹം വെറും ട്രെയിനിയാണെന്നായിരുന്നു സുധാകരന്റെ പരിഹാസം.
ഒരു ട്രെയിനി ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് പോലെയാണ് തരൂർ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പരിഹാസം.
അഭിമുഖത്തിൽ തെക്കൻ കേരളത്തിനെതിരേയും സുധാകരൻ വിവാദ പരാമർശം നടത്തി. തെക്കൻ കേരളത്തിന് പ്രശ്നങ്ങളും കുറവുകളുമുണ്ട്. കേരളത്തിൽ പാർട്ടികളുടെ തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കളാകാൻ കാരണം മലബാർ സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും സുധാകരൻ പറഞ്ഞു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതോടെ പ്രസ്താവന സുധാകരൻ പിൻവലിച്ചിരുന്നു.
46 വർഷം പാരന്പര്യമുള്ള ട്രെയിനിയാണ് താൻ; സുധാകരന് മറുപടിയുമായി തരൂർ
11:05 PM Oct 16, 2022 | Deepika.com