ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പുതിയ മാർഗനിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. ഇഷ്ട സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്താൻ ബാലറ്റിൽ "ശരി' ചിഹ്നം(ടിക്ക് മാർക്ക്) രേഖപ്പെടുത്തണമെന്നും മറ്റേതെങ്കിലും രീതിയിൽ അടയാളം നൽകിയാൽ വോട്ട് അസാധുവായി കണക്കാകുമെന്നും സമിതി അറിയിച്ചു.
നേരത്തെ നൽകിയിരുന്ന നിർദേശപ്രകാരം വോട്ട് രേഖപ്പെടുത്താൻ താത്പര്യമുള്ള സ്ഥാനാർഥിയുടെ പേരിന് സമീപത്തുള്ള കളത്തിൽ "1' എന്ന് എഴുതണമായിരുന്നു. എന്നാൽ ഈ നീക്കം ബാലറ്റ് പേപ്പറിൽ ഒന്നാം ക്രമനന്പറായി രേഖപ്പെടുത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് അനർഹമായ പരിഗണന നൽകുന്ന തരത്തിലാണെന്ന് ആക്ഷേപമുയർന്നിരുന്നു.
രണ്ടാം ക്രമനന്പറായി പേരുള്ള ശശി തരൂരിന് വോട്ട് രേഖപ്പെടുത്താൻ ഉദേശിക്കുന്നവർക്ക് ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പരാതി ഉയർന്നിരുന്നു.
പുതിയ തീരുമാന പ്രകാരം ഏതെങ്കിലും അക്കമോ "ശരി' ചിഹ്നമല്ലാത്ത ഏതെങ്കിലും അടയാളമോ രേഖപ്പെടുത്തിയാൽ വോട്ട് അസാധുവായി രേഖപ്പെടുത്തുമെന്ന് വോട്ടർമാരെ അറിയിക്കാൻ പിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാജ്യത്തെ പിസിസി ആസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രികർക്കുള്ള പ്രത്യേക ബൂത്തിലുമായി 9000-ത്തിലേറെ പ്രതിനിധികൾ രഹസ്യ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തും. ഒക്ടോബർ 18-ന് എഐസിസി ആസ്ഥാനത്ത് വച്ച് വോട്ടെണ്ണൽ നടക്കും.
"ശരി'കണക്കിൽ വിജയം ആർക്കൊപ്പം?
04:32 PM Oct 16, 2022 | Deepika.com