മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി കേരളം. മൊഹാലിയിൽ നടന്ന എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ സർവീസസ് 12 റൺസിന് കേരളത്തെ പരാജയപ്പെടുത്തി.
സ്കോർ:
സർവീസസ് 148/8(20)
കേരളം 136/10(19.4)
അൻഷുൽ ഗുപ്ത-രവി ചൗഹാൻ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയ അടിത്തറയിൽ മുന്നേറിയ സർവീസസ് ഏഴോവറിൽ 50 റൺസ് പിന്നിട്ടു. ചൗഹാൻ 22 റൺസും ഗുപത് 39 റൺസും നേടി പുറത്തായതോടെ സർവീസസ് സ്കോറിംഗ് മെല്ലെയായി.
വാലറ്റത്ത് അർജുൻ ശർമ അഞ്ച് പന്തിൽ നേടിയ പത്ത് റൺസും കേരളം വിട്ടുനൽകിയ 18 എക്സട്രാ റൺസുമാണ് സർവീസസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്നും കെ.എം.ആസിഫ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ മൂന്ന് ബാറ്റർമാരെ വേഗത്തിൽ നഷ്ടമായി. സച്ചിൻ ബേബി(36), സഞ്ജു സാംസൺ(30) എന്നിവർ ചേർന്ന് ലക്ഷ്യത്തിനടുത്ത് എത്തിച്ചെങ്കിലും വിജയം അകന്നു നിന്നു. 19 റൺസ് നേടിയ അബ്ദുൾ ബാസിത്ത് മാത്രമാണ് വാലറ്റത്ത് പിടിച്ചുനിന്നത്.
സർവീസസിനായി അർജുൻ ശർമ, നിതിൻ യാദവ് എന്നിവർ മൂന്നും പാർത്ഥ് രേഖഡെ, പുൾകിത് നാരംഗ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.
12 പോയിന്റ് വീതമുള്ള കേരളവും സർവീസസും പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ സർവീസസിനെതിരെ നേരിയ ലീഡ് മാത്രമാണ് പട്ടികയിൽ കേരളത്തിനുള്ളത്.
കേരളത്തെ വീഴ്ത്തി സർവീസസ്
02:43 PM Oct 16, 2022 | Deepika.com