സിൽഹെറ്റ്: ശ്രീലങ്കയെ നിസാരമായി കീഴടക്കി ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം. ഏഴാം തവണയും ഏഷ്യൻ ചാന്പ്യന്മാരാകാൻ 66 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യൻ വനിതകൾ ഒന്പതാം ഓവറിൽ മത്സരം അവസാനിപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു.
സ്കോർ:
ശ്രീലങ്ക 65/9 (20)
ഇന്ത്യ 71/2 (8.3)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപാത്തുവിന്റെ തീരുമാനത്തിൽ ടീമിന്റെ വിധി എഴുതപ്പെട്ടിരുന്നു. ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ മുതൽ പിഴവുകൾ വിടാതെ പിന്തുടർന്ന ലങ്കയുടെ പത്ത് ബാറ്റർമാരിൽ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്.
മൂന്നാം ഓവറിലെ അത്തപാത്തുവിന്റെ റൺ ഔട്ടിൽ തുടങ്ങിയ വിക്കറ്റ് വീഴ്ച ലങ്കയെ 6.6 ഓവറിൽ 18/6 എന്ന പരിതാപകരമായ നിലയിലെത്തിച്ചു. വാലറ്റത്ത് ഒഷാദി രണസിംഗെ(13), ഇനോക രണവീര(18) എന്നിവരാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇന്ത്യക്കായി രേണുക സിംഗ് മൂന്നോവറിൽ അഞ്ച് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രാജേശ്വരി ഗെയ്ക്വാദ്, സ്നേഹ് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശഫാലി വർമയെയും(5) ജെമീമ റോഡ്രിഗസിനെയും(2) നഷ്ടമായെങ്കിലും വെറും 51 പന്തിൽ വിജയം നേടാനായി. സ്മൃതി മന്ഥാന 25 പന്തിൽ 51 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 14 പന്തിൽ 11 റൺസും നേടി. ഇനോക രണവീര, കവീശ ദിൽഹരി എന്നിവരാണ് ലങ്കയ്ക്കായി വിക്കറ്റുകൾ നേടിയത്.
ഇന്ത്യയുടെ രേണുക സിംഗ് കളിയിലെ താരമായും ദീപ്തി ശർമ ടൂർണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
നിസാരം...! ഏഷ്യൻ കിരീടം ഇന്ത്യക്ക്
03:49 PM Oct 15, 2022 | Deepika.com