അനന്ത്പുർ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിൽ പ്രവേശിച്ചു. 37-ാം ദിവസമാണു യാത്ര ആന്ധ്രയിലെത്തിയത്. അനന്തപുർ ജില്ലയിൽ യാത്രയ്ക്ക് ഉജ്വല വരവേൽപ്പാണു കോൺഗ്രസ് പ്രവർത്തകർ നല്കിയത്.
പിസിസി അധ്യക്ഷൻ സാകേ ശൈലജനാഥ്, മുൻ പിസിസി അധ്യക്ഷൻ എൻ. രഘുവീര റെഡ്ഢി, പിസിസി വർക്കിംഗ് പ്രസിഡന്റ് തുളസി റെഡ്ഢി തുടങ്ങിയ നേതാക്കൾ രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു. കർണാടകയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആന്ധ്രയിൽ പ്രവേശിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രാമപുരയിൽനിന്ന് ആന്ധ്ര അതിർത്തി വരെ യാത്രയിൽ അണിചേർന്നു.
ഭാരത് ജോഡോ യാത്ര ഇന്ന് 1000 കിലോമീറ്റർ പിന്നിടും. കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ ഏഴിനാണു യാത്ര ആരംഭിച്ചത്. ഇന്നു കർണാടകയിൽ വീണ്ടും യാത്ര പ്രവേശിക്കും. ബെല്ലാരി ജില്ലയിൽ യാത്ര പ്രവേശിക്കുന്പോഴാണ് 1000 കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഇന്നു ബല്ലാരിയിൽ സംഘടിപ്പിച്ചിരിക്കുന്ന മഹാറാലിയെ രാഹുൽഗാന്ധി അഭിസംബോധന ചെയ്യും.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഞായറും തിങ്കളും ഭാരത് ജോഡോ യാത്രയില്ല. ചൊവ്വാഴ്ച യാത്ര വീണ്ടും ആന്ധ്രപ്രദേശിൽ പ്രവേശിക്കും.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആന്ധ്രയിൽ
04:45 AM Oct 15, 2022 | Deepika.com