പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടുവളപ്പിൽ വീണ്ടും പരിശോധന. കേസിലെ പ്രതിയായ ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ കുഴിച്ച് പരിശോധിക്കും. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന.
മൃതദേഹം മണത്ത് കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളെയും പരിശോധനയ്ക്കായി ഉപയോഗിക്കും. പ്രതികളെ സ്ഥലത്ത് എത്തിച്ചായിരിക്കും പരിശോധന. ആഭിചാരക്രിയയ്ക്കുവേണ്ടി കൊച്ചിയില്‍നിന്ന് ഇലന്തൂരിലെത്തിച്ച ലോട്ടറി വില്പനക്കാരായ രണ്ടുസ്ത്രീകളെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്.
കാലടി മറ്റൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തൃശൂര്‍ സ്വദേശിനി റോസിലി (50), കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ തമിഴ്നാട് സ്വദേശിനി പദ്മം(52) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
കേസിലെ പ്രതികളായ ഇലന്തൂർ സ്വദേശികളായ വൈദ്യന് ഭഗവല്‍ സിംഗ്(60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ റഷീദ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഫി(52)എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.
സിനിമയിൽ അവസരം നൽകാമെന്നു മോഹിപ്പിച്ചാണ് ഷാഫി സ്ത്രീകളെ രണ്ടുഘട്ടങ്ങളിലായി ഇലന്തൂരിലെ ഭഗവല്‍ സിംഗ്-ലൈല ദന്പതികളുടെ വീട്ടിലെത്തിച്ചത്. റോസിലിക്കും പദ്മത്തിനും പണവും വാഗ്ദാനം ചെയ്തിരുന്നു.
താൻ സിദ്ധനാണെന്നു ദന്പതികളെ വിശ്വസിപ്പിച്ച ഷാഫി, നരബലി നടത്തിയാൽ ഐശ്വര്യമുണ്ടാകുമെന്നു തെറ്റിദ്ധരിപ്പിച്ചു. റോസിലിയെയാണ് ആദ്യം തിരുവല്ലയിലെത്തിച്ചു കൊലപ്പെടുത്തിയത്. ഐശ്വര്യത്തിനായി രണ്ടാമതും നരബലി നടത്തണമെന്നും വിശ്വസിപ്പിച്ചാണ് പദ്മത്തെ ഷാഫി ഇലന്തൂരിലെത്തിച്ചത്.
റോസിലിയെയും പദ്മത്തെയും കാണാതായെന്നു ബന്ധുക്കൾ കാലടി, കടവന്ത്ര പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
പ്രതികളെ ഇലന്തൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തിശേഷം സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടുവെന്നു പറയുന്ന സ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കുമായാണ് നരബലി നടത്തിയതെന്നു ദന്പതികൾ പോലീസിനോടു സമ്മതിച്ചിരുന്നു. ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചെന്നും മൊഴിയിലുണ്ട്. ഇതിനുശേഷമാണ് കൊല നടത്തിയത്.
നരബലിക്ക് കൂടുതൽ സ്ത്രീകളെ ഇരയാക്കിയോ..? ഇലന്തൂരിലെ വീട്ടുവളപ്പിൽ വീണ്ടും പരിശോധന
10:50 PM Oct 14, 2022 | Deepika.com