മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി കേരളം. എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ഹരിയാനയെ മൂന്ന് വിക്കറ്റിനാണ് കേരളം കീഴടക്കിയത്.
സ്കോർ:
ഹരിയാന 131/7(20)
കേരളം 132/7(19)
ടോസ് നേടി ഹരിയാനയെ ബാറ്റിംഗിനയച്ച കേരളത്തിനായി മികച്ച തുടക്കമാണ് ബൗളർമാർ നൽകിയത്. ഹരിയാനയുടെ ആദ്യ മൂന്ന് ബാറ്റർമാർക്ക് രണ്ടക്ക സ്കോറിലേക്ക് എത്താൻ സാധിച്ചില്ല. 41/4 എന്ന നിലയിൽ പരുങ്ങിയ ഹരിയാനയെ സുമിത് കുമാർ(30*), ജയന്ത് യാദവ്(39) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
കേരളത്തിനായ പന്തെടുത്ത ആറ് ബൗളർമാർക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. നാലോവറിൽ 40 റൺസ് വഴങ്ങിയ ബേസിൽ തന്പിയാണ് വിക്കറ്റ് വേട്ടക്കാരിൽ ഏറ്റവുമധികം റൺസ് വിട്ടുനൽകിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി വിഷ്ണു വിനോദ്(25), രോഹൻ കുന്നുമ്മൽ(26) എന്നിവർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. രാജ്യാന്തര മത്സരത്തിൽ തിളക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കി നായകസ്ഥാനം ഏറ്റുവാങ്ങി ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ(3) അടക്കമുള്ള മധ്യനിര താരങ്ങൾക്ക് ഇവർ പാകിയ അടിത്തറയിലൂന്നി സ്കോറിംഗ് ശക്തമായി മുന്നോട്ട് പോകാൻ സാധിച്ചില്ല.
വാലറ്റത്ത് 15 പന്തിൽ 27 റൺസ് നേടിയ അബ്ദുൾ ബാസിത്തിന്റെ പ്രകടനമാണ് ആറ് പന്ത് ശേഷിക്കെ കേരളത്തെ വിജയത്തിലെത്തിച്ചത്. ഹരിയാനയ്ക്കായി രാഹുൽ തെവാത്തിയ മൂന്നും ജയന്ത് യാദവ് രണ്ടും വിക്കറ്റ് നേടി.
കേരളത്തിന് മൂന്നാം ജയം
03:26 PM Oct 14, 2022 | Deepika.com