ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ജമ്മുകാഷ്മീരിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനവും ഇന്നുണ്ടായേക്കുമെന്ന് കരുതുന്നു. ഗുജറാത്ത് നിയമസഭയുടെ കാലാവധി അടുത്ത വർഷം ഫെബ്രുവരി 18 നും ഹിമാചൽ പ്രദേശിന്റെ കാലാവധി ജനുവരി എട്ടിനും അവസാനിക്കാനിരിക്കയാണ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ കമ്മീഷൻ ഉദ്യോഗസ്ഥർ അടുത്തിടെ ഇരു സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു.
ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് കോൺഗ്രസ് ദുർബലമായതിനാൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉണ്ടാവാനിടയില്ല. എന്നാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി കാടിളക്കിയുള്ള പ്രചാരണത്തിലാണ്.
കേജരിവാൾ ഗുജറാത്തിൽ ഇതിനകം നിരവധി സന്ദർശനങ്ങളാണ് നടത്തിയത്. വൻവാഗ്ദാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. അധികാരത്തിൽ എത്തിയാൽ സൗജന്യ വൈദ്യുതി, 15 ലക്ഷം തൊഴിൽ, തൊഴിലില്ലായ്മ വേതനം തുടങ്ങിയവയാണ് കേജരിവാളിന്റെ വാഗ്ദാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തിൽ നിരവധി സന്ദർശനങ്ങൾ ഇതിനകം നടത്തി.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ മാസം വർക്കിംഗ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. സംസ്ഥാനത്ത് വേരുറപ്പിക്കാൻ ശ്രമിക്കുന്ന എഎപി, തൊഴിലില്ലായ്മ വേതനവും ആറ് ലക്ഷം സർക്കാർ ജോലികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഗുജറാത്ത്, ഹിമാചൽ തെരഞ്ഞടുപ്പ് തീയതി ഇന്നറിയാം
12:01 PM Oct 14, 2022 | Deepika.com