സിഡ്നി: തെക്കുകിഴക്കൻ ഓസ്ട്രേലിയയിൽ മിന്നൽപ്രളയത്തെ തുടർന്ന് ജനങ്ങൾ വീട് വിട്ടൊഴിയുന്നു. വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനങ്ങളിലും ടാസ്മാനിയ ദ്വീപിലും പ്രളയം നാശം വിതച്ചു.
രണ്ട് ദിവസമായി മേഖലയിൽ തുടരുന്ന കനത്ത മഴയിൽ നദികൾ നിറഞ്ഞതാണ് രുക്ഷമായ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മെൽബണിന് വടക്ക് സ്ഥിതി ചെയ്യുന്ന ഗോൾബേൺ നദിയിൽ 1974-ന് ശേഷമുള്ള ഉയർന്ന ജലനിരപ്പായ 7.64 മീറ്റർ രേഖപ്പെടുത്തി.
4,000 വീടുകൾ പ്രളയഭീഷണിയിലാണെന്നും കന്നുകാലികളും മത്സരകുതിരകളും അടക്കമുള്ള മൃഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ട്. പ്രളയബാധിതരെ പാർപ്പിക്കാനായി കോവിഡ് ഐസലേഷൻ സെന്ററുകൾ തുറന്നുകൊടുക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിൽ സേനകൾ ഊർജിതമായി പങ്കെടുക്കുന്നുണ്ടെന്നും സർക്കാർ എല്ലാവിധ സഹായങ്ങളും പ്രദാനം ചെയ്യുമെന്നും പ്രധാനമന്ത്രി ആന്റണി അൽബനീസ് അറിയിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ മിന്നൽപ്രളയം
01:51 PM Oct 14, 2022 | Deepika.com