ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡയിലെ പാർക്ക്ലാൻഡ് മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ 17 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിൽ പ്രതി നിക്കോളാസ് ക്രൂസിന് ജീവപര്യന്തം തടവ് ശിക്ഷ. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഫ്ലോറിഡ ജൂറിയുടെ തീരുമാനം.
2018 ഫെബ്രുവരി 14നാണ് കൂട്ടക്കൊല നടന്നത്. 14 വിദ്യാർഥികളും മൂന്ന് സ്കൂൾ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കഴിഞ്ഞ ഒക്ടോബറിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡേഴ്സും ചെറു പ്രായത്തിലെ മദ്യപാനവുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ സ്കൂളിലെ വെടിവയ്പിനേക്കുറിച്ച് നേരത്തെ തന്നെ നിക്കോളാസിന് താല്പര്യമുണ്ടായിരുന്നതായും പ്രതി തയാറെടുത്തിരുന്നതായും പ്രോസിക്യൂഷന് തെളിവ് സഹിതം കോടതിയെ ബോധ്യപ്പെടുത്തി.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വ്യാഴാഴ്ച കോടതിയിൽ എത്തിയിരുന്നു. വിധി വായിക്കുമ്പോൾ വികാരഭരിതമായ രംഗങ്ങൾ കോടതിമുറിയിൽ അരങ്ങേറി. കൊല്ലപ്പെട്ടവരുടെ പേരുകൾ വിളിച്ചു പറയുമ്പോൾ നിർവികാരനായി തല കുനിച്ചിരിക്കുന്ന ക്രൂസിനെയാണ് കാണാൻ കഴിഞ്ഞതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാർക്ക്ലാൻഡ് വെടിവയ്പ്: 17 പേരെ കൊന്ന പ്രതിക്ക് ജീവപര്യന്തം
07:13 AM Oct 14, 2022 | Deepika.com