സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ദൊട്ടപ്പൻകുളത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രദേശത്തെ ഒരു പുരയിടത്തിലേക്ക് കടുവ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കടുവ ഉൾവനത്തിലേക്ക് തന്നെ പോയിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിലവിലെ നിഗമനം. കടുവയെ കുടുക്കാൻ ഒന്നിലധികം സ്ഥലങ്ങളിൽ കൂട് തയാറാക്കിയിട്ടുണ്ട്. കെണിയിൽ കുടുങ്ങുന്നില്ലെങ്കിൽ മയക്കുവെടി വച്ച് പിടിക്കാനും ആലോചനയുണ്ട്.
കടുവയെ കണ്ടെത്താത്തതിനാൽ പ്രദേശത്തെ ജനങ്ങള്‍ക്കുള്ള ജാഗ്രതാനിര്‍ദേശം തുടരുകയാണ്. കാടുമൂടിയ ബീനാച്ചി എസ്റ്റേറ്റിനു ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ദൊട്ടപ്പന്‍കുളം. മുമ്പും ഇവിടെ കടുവ ഇറങ്ങിയിട്ടുണ്ട്.
അതിനിടെ, ചീരാല്‍, മുണ്ടക്കൊല്ലി പ്രദേശങ്ങളില്‍ ഭീഷണിയുയര്‍ത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനമായി. പിടികൂടുന്നതിനു രണ്ട് കൂടുകള്‍ സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയില്ല. ഈ സാഹചര്യത്തിലാണ് മയക്കുവെടി പ്രയോഗിക്കാനുള്ള നീക്കം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചീരാലിലും സമീപങ്ങളിലുമായി ആറ് വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തിരുന്നു. കടുവ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചീരാല്‍ വില്ലേജില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തി.
വയനാട്ടിലെ കടുവയെ കണ്ടെത്താനായില്ല; ഭീതിയൊഴിയാതെ ജനം
04:35 PM Oct 13, 2022 | Deepika.com