മൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ഷാഫി; റോസ്‌ലിയുടെ ശരീരത്തിലെ മാംസം മുഴുവൻ ചെത്തിയെടുത്തു

11:11 AM Oct 13, 2022 | Deepika.com
കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ ആസൂത്രകൻ മുഹമ്മദ് ഷാഫി മൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ആൾ. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ കൊക്കയിൽ വീണ് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെനിന്ന് കയറ്റാനായി മുന്പ് പോലീസിനെ സഹായിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. വർഷങ്ങൾക്കു മുന്പ് പെരുന്പാവൂർ ഭാഗത്ത് അറുവുശാലയിലും ജോലി ചെയ്തിരുന്നു.

കൊല്ലപ്പെട്ട റോസിലിയുടെ ശരീരത്തിലെ മാംസം ചെത്തിയെടുത്ത ശേഷം കഷണങ്ങളാക്കാൻ ദന്പതികളായ ഭഗവൽ സിംഗിനും ലൈലയ്ക്കും നിർദേശം നൽകിയതും ഇയാളായിരുന്നു. മൃതദേഹങ്ങൾ അറവുശാലയിലേതുപോലെയാണ് വെട്ടിനുറുക്കിയത്. അറവുശാലയിൽ ജോലി ചെയ്തതുകൊണ്ട് രക്തം കാണുന്നതിൽ ഭയമില്ലെന്ന് ഷാഫി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൊലപ്പെടുത്തിയവരുടെ മാംസം ഭക്ഷിക്കാൻ ഷാഫി പ്രേരിപ്പിച്ചുവെന്ന് ലൈല പോലീസിനോടു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചെങ്കിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. രണ്ട് തടിക്കഷണത്തിനു മുകളിൽവച്ച് വീട്ടിലെ കത്തിക്കൊണ്ട് മൃതദേഹം വെട്ടിനുറുക്കിയെന്നാണ് ലൈലയും മൊഴി നൽകിയിരിക്കുന്നത്.

ഷാഫി ലൈംഗിക വൈകൃതത്തതിന് അടിമയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. ഇയാൾക്ക് ലൈലയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിനെക്കുറിച്ച് വ്യക്തതവരുത്തുന്നതിനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷമാണ് ഇയാൾ ലൈലയുമായി അടുത്തത് എന്നതും അന്വേഷിക്കുന്നുണ്ട്.

പ്രതികളുടെ മൊഴിയിൽ വൈരുധ്യമുള്ളത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.