യുക്രെയ്ൻ പ്രവിശ്യകളുടെ അനധികൃത കൂട്ടിച്ചേർക്കലിനെ അപലപിച്ച് യുഎൻ

11:13 AM Oct 13, 2022 | Deepika.com
ന്യൂയോർക്ക്: നാല് യുക്രെയ്ൻ പ്രവിശ്യകൾ അനധികൃതമായി രാജ്യത്തോട് കൂട്ടിച്ചേർത്ത റഷ്യൻ നടപടി അപലപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭ വൻ ഭൂരിപക്ഷത്തിൽ പാസാക്കി. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയും ചൈനയുമുൾപ്പെടെ 35 രാജ്യങ്ങൾ വിട്ടുനിന്നു.

പ്രവിശ്യകൾ പിടിച്ചെടുത്ത നടപടി പിൻവലിക്കണമെന്ന ആവശ്യം കൂടി ഉൾപ്പെട്ട പ്രമേയത്തെ 193 അംഗ സഭയിലെ 143 രാജ്യങ്ങൾ പിന്തുണച്ചു. റഷ്യക്കൊപ്പം ബെലാറുസ്, ഉത്തര കൊറിയ, സിറിയ, നിക്കരാഗ്വ ‌എന്നീ രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

യുഎൻ പൊതുസഭയിലെ വോട്ടെടുപ്പ് മൂലം റഷ്യൻ നടപടി തിരുത്തുക അസാധ്യമാണ്. പ്രവിശ്യകൾ തിരിച്ചേൽപ്പിക്കാനുള്ള നിയമപരമായ ബാധ്യത റഷ്യക്ക് മേൽ ചാർത്തണമെങ്കിൽ യുഎൻ സുരക്ഷാ സമിതി തീരുമാനം പ്രഖ്യാപിക്കണം. റഷ്യക്ക് വീറ്റോ അ‌‌‌‌ധികാരമുള്ള സമിതിയിൽ ഇത് അസാധ്യമാണ്.

ജനങ്ങളെ ഭീഷണിപ്പെടുത്തിയും സുതാര്യതയില്ലാതെയും നടത്തിയ ഹിതപരിശോധനയിലൂടെ ലുഹാൻസ്ക്, ഡോണെറ്റസ്ക്, സാപോറീഷ്യ, ഖേഴ്സൻ പ്രവിശ്യകൾ ഏറ്റെടുത്ത നടപടിയെ രാജ്യാന്തര സമൂഹം അംഗീകരിച്ചിരുന്നില്ല.