കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ തുടർച്ചയായ മിസൈൽ ആക്രമണം. കനത്ത നാശനഷ്ടമാണ് തലസ്ഥാന നഗരത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ആക്രമണം ഉണ്ടായത്. തെരുവുകളിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു കിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.
അതേസമയം, ആളപായമുണ്ടായതായി ഇതുവരെ സ്ഥിരീകരണമില്ല. മിസൈൽ ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് അപായ സൂചന നൽകിയിരുന്നതായി ജനങ്ങൾ പറഞ്ഞു.
ക്രിമിയൻ പാലത്തിലെ സ്ഫോടനത്തിനു പിന്നാലെയാണ് റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചത്. കഴിഞ്ഞ ദിവസം സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ പട്ടാളം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞദിവസത്തെ സ്ഫോടനത്തിൽ തകർന്ന ക്രിമിയൻ പാലത്തിനു സുരക്ഷ വർധിപ്പിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് പുടിൻ പുറപ്പെടുവിച്ചതായി റഷ്യ അറിയിച്ചു. ക്രിമിയയ്ക്കു പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പിന്റെ സുരക്ഷ വർധിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
2014ൽ പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ ട്രക്ക് ബോംബ് സ്ഫോടനമാണു നടന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. പാലത്തിന്റെ ഒരു വശത്തെ രണ്ടു സ്പാനുകൾ തകർന്നു കടലിൽ പതിച്ചു.
വാഹനഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും കാറുകൾക്കും ബസുകൾക്കും മാത്രമേ അനുമതിയുള്ളൂ. ട്രക്കുകൾ കടത്തു സർവീസിനെ ആശ്രയിക്കുന്നു. പാലത്തോടു ചേർന്നുള്ള റെയിൽവേ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
കീവിനെ കുലുക്കി മിസൈൽ ആക്രമണം; യുക്രെയ്നിൽ ദുരിതം വിതച്ച് റഷ്യ
03:59 PM Oct 10, 2022 | Deepika.com