ശനിയാഴ്ച ഹൽദിബാരി പ്രദേശത്താണ് അപകടം സംഭവിച്ചത്. കാട്ടിൽ നിന്ന് പാതയിലേക്ക് നടന്നിറങ്ങിയ കാണ്ടാമൃഗത്തെ ചരക്ക് കയറ്റി പോവുകയായിരുന്ന ട്രക്ക് തട്ടുകയായിരുന്നു. മൃഗത്തെ കണ്ട ഡ്രൈവർ ട്രക്ക് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ വശത്ത് തട്ടി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാണ്ടാമൃഗം വേദന കൊണ്ട് പുളയുന്നതും വനമേഖലയിലേക്ക് മടങ്ങുന്നതും പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടത്തിനിടയാക്കിയ ട്രക്ക് ബാഗാരി മേഖലയിൽ നിന്ന് കണ്ടെത്തിയതായും വൻ തുക പിഴയിട്ടതായും അധികൃതർ അറിയിച്ചു. വനമൃഗങ്ങളെ സംരക്ഷിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ 32 കിലോമീറ്റർ നീളമുള്ള ആകാശപാത നിർമിക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശർമ അറിയിച്ചു.