കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് കത്രികയല്ലെന്ന വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ.
മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണമാണ് യുവതിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയതെന്നും യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളിൽ ശസ്ത്രക്രിയ നടന്നിരുന്നതിനാൽ മെഡിക്കൽ കോളജിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് പറയാനാവില്ലെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇ.വി. ഗോപി പറഞ്ഞു.
ശത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നഴ്സുമാർ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയതാണ്. ഇതിൽ കുറവ് കണ്ടെത്തിയിരുന്നില്ല. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
30 കാരിയായ കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ് ചികിത്സാ പിഴവിന്റെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. 2017 നവംബര്‍ 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചു. സാധരണ ബുദ്ധിമുട്ടുകളെന്ന് കരുതി പലയിടത്തും ചികില്‍സതേടി. ഒടുവില്‍ വേദന അസഹനീയമായപ്പോള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയില്‍ സ്കാനിംഗ് നടത്തിയത്. സ്കാന്‍ റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ് വയറ്റിലെന്ന് വ്യക്തമായി.
സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍നിന്ന് തന്നെയാണ് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയും നടത്തിയത്. എന്നാല്‍ ഗുരുതരമായ വീഴ്ച്ചയില്‍ അധികൃതുടെ ഭാഗത്ത് നിന്ന് അന്വേഷണമോ വിശദീകരണമോ ഉണ്ടായിട്ടില്ല. ഇതോടെ ആരോഗ്യമന്ത്രിക്ക് പരാതി നല്കി.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഇത്രയും കാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം.
പ്രസവ ശസ്ത്രക്രിയക്കിടെ കുടുങ്ങിയത് കത്രികയല്ല; വിശദീകരിച്ച് ആശുപത്രി അധികൃതർ
12:49 PM Oct 09, 2022 | Deepika.com