തിരുവനന്തപുരം: വിഴിഞ്ഞം പ്രതിസന്ധിയില്‍ അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. വിഴിഞ്ഞം സമരത്തില്‍ അദാനി ഗ്രൂപ്പ് ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.
അദാനി പോര്‍ട്ട് ലിമിറ്റഡ് സിഇഒ രാജേഷ് ജായുമായി വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ പ്രതിനിന്ധികള് ചര്‍ച്ച ചെയ്യുന്നത്. പദ്ധതി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതും ചര്‍ച്ചാ വിഷയമാകും.
സമരം കാരണമുണ്ടായ 78.5 കോടി രൂപയുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ചര്‍ച്ചചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടും.
വെള്ളിയാഴ്ച സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം 78.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി പോര്‍ട്സ് സര്‍ക്കാരിനെ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടിയും പലിശ ഇനത്തില്‍ നഷ്ടം 19 കോടിയുമാണെന്നും കത്തില്‍ പറയുന്നു.
വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു. സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്നാണ് അദാനി പോര്‍ട്സ് പറയുന്നത്.
അതേസമയം, സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാണ് തുറമുഖ നിര്‍മാണക്കമ്പനിയായ വിസിലിന്റെ ആവശ്യം. നഷ്ടം നികത്തുന്ന വിഷയത്തില്‍ നിയമോപദേശം തേടിയതിന് ശേഷമാവും സര്‍ക്കാര്‍ തീരുമാനം.
വിഴിഞ്ഞം പ്രതിസന്ധി; അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ
10:39 AM Oct 09, 2022 | Deepika.com