മുംബൈ: മുംബൈയില്‍ വന്‍ വന്യജീവി കള്ളകടത്ത്. വംശനാശ ഭീഷണിനേരിടുന്ന 666 അപൂര്‍വ ജീവികളെ ഡിആര്‍ഐയാണ് കണ്ടെത്തിയത്. പിടികൂടിയ ജീവികളിൽ 117 എണ്ണം ചത്ത നിലയിലായിരുന്നു.
മലേഷ്യയില്‍ നിന്നും എയര്‍കാര്‍ഗോ വഴിയാണ് വന്യജീവികളെ ഇന്ത്യയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡിആർഐ അറസ്റ്റ് ചെയ്തു.
ആമ, പെരുമ്പാമ്പ്, ഇഗ്വാന ഉള്‍പ്പടെ വിപണിയില്‍ മൂന്നുകോടി രൂപയോളം വിലവരുന്ന വന്യജീവികളെയാണ് കടത്തിയത്. ധാരാവി സ്വദേശി രാജ എന്നയാള്‍ക്ക് വേണ്ടിയാണ് കടത്ത് നടത്തിയത്.
അക്വേറിയത്തില്‍ വളര്‍ത്താനുള്ള മീനുകള്‍ എന്നായിരുന്നു രേഖകള്‍. ക്ലിയറന്‍സ് ലഭിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും ജീവികളെ കൊണ്ടുപോയ വാഹനം ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
ജീവികളെ എത്തിച്ച പെട്ടികള്‍ തിരിച്ച് എയര്‍കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.
മസ്ഗാവ് സ്വദേശി വിക്ടര്‍ ലോഗോ എന്നയാള്‍ക്ക് വേണ്ടിയാണ് ഇറക്കുമതി ചെയ്തതെന്നും ഒന്‍പത് ലക്ഷം രൂപ കമ്മീഷനായി ആദ്യം ലഭിച്ചെന്നും രാജ മൊഴി നല്കി. ലോഗോയെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു. വന്യജീവികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത്; 666 അപൂർവ ജീവികളെ കണ്ടെത്തി
09:50 AM Oct 09, 2022 | Deepika.com