ബാങ്കോക്ക്: മൂന്നു വയസുകാരി എമ്മി ഡേ കെയറിലെ ക്ലാസ് മുറിയിൽ ഉറങ്ങുകയായിരുന്നു. വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. ചുറ്റും വലിയ നിലവിളിയും ഞരക്കങ്ങളും. കുഞ്ഞ് എമ്മിക്ക് കാര്യം മനസിലായില്ല. തനിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരെല്ലാം നിലത്തുകിടക്കുന്നു. ചുറ്റും രക്തം പരന്ന് ഒഴുകുന്നുണ്ട്.
അവൾ കരുതി കൂട്ടുകാർ ഉറങ്ങുകയാണെന്ന്. അപ്പോഴേക്കും അവളെ ആരെക്കെയോ കൂടി എടുത്തുകൊണ്ടുപോയി. അവൾക്ക് അപ്പോഴും മനസിലായിരുന്നില്ല. തൊട്ടുമുൻപ് തന്നോടൊപ്പം കളിച്ച കൂട്ടുകാരൊന്നും ഇനിയില്ലെന്ന്. ഒരു പൈശാചികന്റെ വെടിയേറ്റ് അതിവേദനയാൽ പുളഞ്ഞ് അവർ ഈ ലോകം വിട്ടുപോയെന്ന്.
തായ്ലൻഡിലെ വടക്കൻ പ്രവിശ്യയായ നോംഗ് ബുവാ ലാംപുവിലെ നോംഗ് ബുവാ ഡേകെയർ നഴ്സറിയിലുണ്ടായ വെടിവയ്പിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു കുഞ്ഞ് എമ്മി. എന്തുകൊണ്ടാണ് അക്രമി അവളെ ലക്ഷ്യം വയ്ക്കാതിരുന്നതെന്ന് ആർക്കും അറിയില്ല. അതൊട്ട് ആരും അന്വേഷിച്ചുമില്ല. കാരണം അവളെങ്കിലും രക്ഷപ്പെട്ടല്ലോ.
എമ്മിയുടെ ക്ലാസിൽ 11 കുട്ടികളാണ് ഉണ്ടായിരുന്നത്. എല്ലാവരും അവളുടെ കൂട്ടുകാർ. വ്യാഴം രാവിലെ 10 മണി. എമ്മിയും കൂട്ടുകാരും ചിത്രം വരയ്ക്കുകയും അവയ്ക്ക് നിറംകൊടുക്കുകയുമായിരുന്നു. ജീവിതത്തിന് നിറംപകരുന്ന ആ കുരുന്നുകളുടെ സന്തോഷം ഫോണിൽ പകർത്തി അവരുടെ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുന്ന തിരക്കിലാണ് അധ്യാപകർ.
ആ സന്തോഷ ദിനത്തിൽ പകൽ രണ്ട് മണിക്കൂർ കടന്നുപോയി. ഒരാൾ പെട്ടെന്ന് ഡേ കെയറിലേക്ക് (ശിശുക്ഷേമ വികസനകേന്ദ്രം) ഇടിച്ചുകയറി. കൃത്യമായി പറഞ്ഞാൽ മയക്കുമരുന്നിനടിമയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ പൻയാ കമ്രാബ് (34). അയാളുടെ കൈയിൽ തോക്കും കത്തിയുമുണ്ടായിരുന്നു.
എട്ട് മാസം ഗർഭിണിയായ അധ്യാപികയാണ് അയാൾക്ക് മുൻപിൽ ആദ്യം പെട്ടത്. നിർദാക്ഷണ്യം അയാൾ അവർക്കു നേരെ നിറയൊഴിച്ചു. ബഹളംകേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരും വെടിയേറ്റു വീണു. ആ പൈശാചികൻ പിന്നീട് മൂന്ന് ക്ലാസ് മുറികളിലേക്കും എത്തി. ഉറങ്ങുകയായിരുന്ന എമ്മിയുടെ കൂട്ടുകാരെല്ലാം തോക്കിന് ഇരയായി.
എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ കുരുന്നുകൾ പിടഞ്ഞുവീണു. എമ്മി ഉണർന്ന് എണീറ്റപ്പോൾ എന്താണ് സംഭവിച്ചതെന്ന് അവൾക്ക് അറിയില്ലായിരുന്നു- വല്യച്ഛൻ സോംസാക് ശ്രീതോംഗ് പറയുന്നു. സുഹൃത്തുക്കൾ അപ്പോഴും ഉറങ്ങുകയാണെന്നാണ് അവൾ കരുതിയത്. രക്തം തളംകെട്ടിയ ആ തറയിൽ അവൾ ഏറെനേരം ഇരുന്നു.
ഒരു പോലീസ് ഓഫീസർ എത്തി. അവളുടെ മുഖം തുണികൊണ്ട് മറച്ച് അവിടെനിന്നും എടുത്തുകൊണ്ടുപോയി- സോംസാക് ശ്രീതോംഗ് വിവരിക്കുന്നു. രക്ഷാപ്രവർത്തകർ അവളെ ആ ഭീകരദൃശ്യം കാണിക്കാതെ പൊതിഞ്ഞുപിടിച്ചാണ് എടുത്തുകൊണ്ടോടിയത്.
അവർ മറ്റ് ക്ലാസ് മുറികളിൽ എമ്മിയുടെ കൂട്ടുകാർ ആരെങ്കിലും ജീവനോടെയുണ്ടോയെന്ന് പരതി. ആരുമുണ്ടായില്ല. എമ്മി, അവൾ മാത്രം രക്ഷപ്പെട്ടു. എങ്ങനെയെന്ന് അറിയില്ല. അവൾ അതിജീവിച്ചതിൽ എനിക്ക് എന്തെന്നറിയാത്ത ആശ്വാസം തോന്നി. മറ്റ് കുട്ടികളെ ഓർത്തപ്പോൾ വലിയ സങ്കടവും. അവളെ ആദ്യമായി കണ്ടപ്പോൾ വല്ലാതെ ഇറുക്കെ കെട്ടിപ്പിടിച്ചു- സോംസാക് പറയുന്നു.
എമ്മിയുടെ അമ്മ പനോംപായി ശ്രിതോംഗ്, ബാങ്കോക്കിലാണ് ജോലി ചെയ്യുന്നത്. ഡേ കെയറിലെ എല്ലാ കുട്ടികളും മരിച്ചെന്നാണ് ആദ്യം അറിയുന്നത്. അവൾ മുൻപില്ലാത്ത വിധം തകർന്നുപോയി. എമ്മി ജീവിച്ചിരിക്കുവെന്ന് പറഞ്ഞിട്ട് ശ്രിതോംഗിന് ആദ്യം വിശ്വാസംവന്നില്ല.
ഒടുവിൽ ആരോ ഒരാൾ അവിടെനിന്നും വീഡിയോ കോളിലൂടെ എമ്മിയെ കാണിച്ചു. പലവട്ടം സ്വയം നുള്ളിയും അടിച്ചും താൻ ഇപ്പോൾ സ്വപ്നത്തിലല്ലെന്ന് വിശ്വിപ്പിക്കേണ്ടിവന്നു- ശ്രിതോംഗ് പറയുന്നു. അവൾ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ വലിയൊരു ഭാരം അഴിഞ്ഞുവീണതുപോലെ- ശ്രിതോംഗ് ആ നിമിഷത്തെ ഓർത്തു.
കൂട്ടുകാർക്ക് എന്താണെന്ന് സംഭവിച്ചതെന്ന് എമ്മിയെ പറഞ്ഞ് മനസിലാക്കാനുള്ള വിഷമത്തിലാണ് മാതാപിതാക്കൾ. അവളുടെ അടുത്ത കൂട്ടുകാരിയെക്കുറിച്ച് എപ്പോഴും ചോദിക്കും. എന്താണ് സ്കൂളിലേക്ക് കൊണ്ടുപോകാത്തതെന്നും അവൾക്ക് അറിയണം.
ഒടുവിൽ അവളോട് ശ്രിതോംഗ് പറഞ്ഞു, കൂട്ടുകാരും അധ്യാപകരും മരിച്ചു. മരിച്ചോ, അവൾക്ക് അത് എന്താണെന്ന് ഇപ്പോഴും അറിയില്ല. അവൾ താച്ചിംഗ് എന്ന് വിളിക്കുന്ന ബെസ്റ്റ് ഫ്രണ്ട് പതരാവുതിനെ ഉടനെ കാണാമെന്നുള്ള പ്രതീക്ഷയിലാണ്. ഉടനെ സ്കൂളിൽ പോകാനാവുമെന്നും.
ഡേകെയർ വെടിവയ്പിൽ 37 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 24 പേരും രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങൾ. അക്രമം നടത്തിയ പൻയാ കമ്രാബ് (34) തുടർന്ന് വീട്ടിലേക്കു മടങ്ങി സ്വയം വെടിവച്ചു ജീവനൊടുക്കി. വെടിവയ്പിൽ പൻയായുടെ ഭാര്യയും വളർത്തുപുത്രനും കൊല്ലപ്പെട്ടു.
അത് ചുവന്ന പൂക്കളല്ല, കൂട്ടുകാരുടെ ഹൃദയം- അവളോട് എങ്ങനെ പറയും? എമ്മിയെ ആശ്വസിപ്പിക്കാനാവാതെ ലോകം
10:52 AM Oct 09, 2022 | Deepika.com