ബംഗളൂരു: കോൺഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷൻ റിമോട്ട് കൺട്രോൾ നിയന്ത്രണത്തിൽ ആയിരിക്കുമെന്ന അരോപണം തള്ളി രാഹുൽ ഗാന്ധി.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വിജയി ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയായിരിക്കുമെന്ന് വിമർശനങ്ങളോട് പ്രതികരിക്കവേയാണ് രാഹുൽ ഈ പരാമർശം നടത്തിയത്. പുതിയ എഐസിസി അധ്യക്ഷന് പരിപൂർണ സ്വാതന്ത്ര്യം ഉറപ്പാണെന്നും മത്സരരംഗത്തുള്ള മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ശക്തമായ വ്യക്തിത്വം ഉള്ളവരാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. റിമോട്ട് കൺട്രോൾ ആരോപണം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദേഹം വ്യക്തമാക്കി.
"കോൺഗ്രസിൽ റിമോട്ട് കൺട്രോൾ ഭരണം എന്നൊരു സംവിധാനമില്ല. താനും സോണിയ ഗാന്ധിയും മാത്രം ചേർന്ന് പാർട്ടി നയങ്ങൾ രൂപീകരിക്കുന്നു എന്നത് ചിലർ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു ആരോപണം മാത്രമാണ്; പാർട്ടി കൂട്ടായ്മയാണ് തീരുമാനങ്ങൾ എടുക്കുന്നത്'.
ഭാരത് ജോഡോ യാത്രയുടെ കർണാടക പര്യടനം തുംകൂരിലെത്തിയ വേളയിലാണ് രാഹുൽ മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
"കോൺഗ്രസ് അധ്യക്ഷൻ റിമോട്ട് കൺട്രോൾ നിയന്ത്രണത്തിലായിരിക്കില്ല'
10:16 PM Oct 08, 2022 | Deepika.com