പാറ്റ്ന: ബിഹാറിലെ ധുമ്രിയിൽ പന്ത്രണ്ട് വയസുകാരി പെൺകുട്ടിയുൾപ്പടെ ഒന്പത് പേരുടെ മരണത്തിനിടയാക്കിയ കടുവയെ വെടിവച്ച് കൊലപ്പെടുത്തി. ബാഗാഹ മേഖലയിൽ വച്ചാണ് വനംവകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥർ കടുവയെ കൊലപ്പെടുത്തിയത്.
ധുമ്രിയിലെ ഗോവർദ്ധൻ വനമേഖലയ്ക്ക് സമീപം കഴിഞ്ഞ 25 ദിവസമായി ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന മൂന്നര വയസ് പ്രായമുള്ള കടുവയ്ക്കെതിരെ "ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ' പുറപ്പെടുവിച്ചിരുന്നു. അക്രമകാരിയായ കടുവ ജനവാസമേഖലയോട് ഇഴകിച്ചേർന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
കടുവയെ കണ്ടെത്താൻ 500 പേർ അടങ്ങുന്ന വനംവകുപ്പ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഡ്രോൺ കാമറകൾ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചാണ് കടുവയെ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി സിൻഹി ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന 12 വയസുകാരിയെ കടുവ കൊന്നതിന് ശേഷം പ്രദേശവാസികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങൾ കൈയേറ്റം ചെയ്യുകയും സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
40 കടുവകൾ അധിവസിക്കുന്ന വാൽമീകി ദേശീയോദ്യാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ധുമ്രി.
ബിഹാറിലെ ആളെക്കൊല്ലി കടുവയെ വെടിവച്ച് കൊന്നു
04:26 PM Oct 08, 2022 | Deepika.com