ബിഹാറിലെ ആളെക്കൊല്ലി കടുവയെ വെടിവച്ച് കൊല്ലാൻ അനുമതി

12:00 PM Oct 08, 2022 | Deepika.com
പാറ്റ്ന: ബിഹാറിലെ ധുമ്രിയിൽ പന്ത്രണ്ട് വയസുകാരി പെൺകുട്ടിയുൾപ്പടെ ഏഴ് പേരുടെ മരണത്തിനിടയാക്കിയ കടുവയെ വെടിവച്ച് കൊല്ലാൻ സർക്കാർ അനുമതി നൽകി.

ധുമ്രിയിലെ ഗോവർദ്ധൻ വനമേഖലയ്ക്ക് സമീപം കഴിഞ്ഞ 25 ദിവസമായി ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന മൂന്നര വയസ് പ്രായമുള്ള കടുവയ്ക്കെതിരെയാണ് "ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ' പുറപ്പെടുവിച്ചത്. ബിഹാർ മുഖ്യ വൈൽഡ് ലൈഫ് വാർഡൻ പി.കെ. ഗുപ്തയാണ് ഉത്തരവിറക്കിയത്.

കടുവയെ കണ്ടെത്താൻ 500 പേർ അടങ്ങുന്ന വനംവകുപ്പ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. ഡ്രോൺ കാമറകൾ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി സിൻഹി ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന 12 വയസുകാരിയെ കടുവ കൊന്നതിന് ശേഷം പ്രദേശവാസികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങൾ കൈയേറ്റം ചെയ്യുകയും സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

40 കടുവകൾ അധിവസിക്കുന്ന വാൽമീകി ദേശീയോദ്യാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ധുമ്രി.