കാളികാവ്: കാട്ടാന ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടിയ വെള്ളനും കുടുംബവും താമസം ഏറുമാടത്തിലേക്ക് മാറ്റി. വേനൽ കടുത്തതോടെ ഉൾവനത്തിൽ നിന്ന് വെള്ളവും ഭക്ഷണവും തേടി കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതോടെ മലപ്പുറം ജില്ലയിലെ ചോക്കാട് നാൽപത് സെന്റിലെ ആദിവാസി കുടുംബങ്ങൾ രാവും പകലും ഭയപ്പെട്ടാണ് കഴിയുന്നത്. രാത്രിയിൽ അലറി വിളിക്കുന്ന കൊന്പൻ വീടിനു മുന്നിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവായപ്പോഴാണ് വെള്ളൻ സമീപത്തെ മരത്തിൽ ഏറുമാടമുണ്ടാക്കിയത്.
വൈകുന്നേരമാകുന്നതോടെ ഭാര്യ ഓമനയെയും അഞ്ചു മക്കളെയും കൂട്ടി മുളകൊണ്ടു കെട്ടിയുണ്ടാക്കിയ ഗോവണി വഴിയാണ് മരമുകളിലെ ഏറുമാടത്തിൽ കയറി കൂടുന്നത്. ചില ദിവസങ്ങളിൽ ഏറുമാടമുണ്ടാക്കിയ മരത്തിന്റെ ചുവട്ടിലൂടെ ആനക്കൂട്ടം അമരന്പലം പുഴയുടെ ഭാഗത്തേക്ക് അലറി വിളിച്ചു കടന്നു പോകുന്പോൾ അഞ്ചുകുട്ടികൾ വെള്ളനെ കെട്ടിപ്പിടിച്ച് ഉറക്കമൊഴിച്ചിരിക്കും. രണ്ടു ഡസനിലേറെ കാട്ടാനകളാണ് കോളനി പ്രദേശത്ത് സ്ഥിരമായി കാണപ്പെടുന്നത്. മുളങ്കാട് കട്ടയിട്ട് നശിച്ചതോടെ വനത്തിൽ ആനകൾക്ക് തീറ്റയില്ലാതായെന്നും ചക്കയും കുടിവെള്ളവും തേടിയാണ് ആനകൾ നാട്ടിലേക്കിറങ്ങുന്നതെന്നുമാണ് വെളള്ളൻ പറയുന്നത്. രണ്ടു വർഷം മുന്പ് മതിൽ നിർമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
ജില്ലയിലെ തന്നെ ഏറ്റവുമധികം കുടുംബങ്ങളുള്ള കോളനിയിൽ നൂറോളം ആദിവാസികളുടെ കുടിലുകൾ ജീർണിച്ചതും സുരക്ഷിതത്വം ഇല്ലാത്തതുമാണ്. നിരവധി വീടുകളിൽ വൈദ്യുതി യും മറ്റു അടിസ്ഥാന സൗകര്യങ്ങളുമില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരുൾപ്പെടുന്ന നൂറുക്കണക്കിനു വരുന്ന ആദിവാസി കുടുംബങ്ങൾ കോളനി വിട്ടൊഴിഞ്ഞു പോകേണ്ട സ്ഥിതിയിലാണ്.
വെള്ളനും കുടുംബവും അന്തിയുറങ്ങുന്നത് ഏറുമാടത്തിൽ
10:15 PM Feb 13, 2017 | Deepika.com