കോഴിക്കോട്: കാൻസർ ചികിത്സയ്ക്കിടയിലും കുരുന്നുകൾക്ക് അക്ഷരമധുരവുമായി മെഡിക്കൽകോളജ് മാതൃശിശുസംരക്ഷണ വിഭാഗം.
രക്താർബുദ വാർഡിലെ കുട്ടികൾക്കായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിരിക്കുന്നത്. രക്താർബുദം പോലെ മാരകമായ രോഗങ്ങൾക്ക് വരുന്ന ചികിത്സാകാലയളവ് പലപ്പോഴും കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്നും സ്കൂളിലെ അന്തരീക്ഷത്തിൽ നിന്നും മാനസികമായി അകറ്റിനിർത്താനിടയാകും. ഇത് മറികടക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് നെറ്റ് കെയർ ഫൗണ്ടേഷനും കെയറിംഗ് ഫോർ ചിൽഡ്രൻ വിത്ത് ക്രോണിക്ക് ഇൽനെസ്സ് എന്ന ചാരിറ്റബിൾ സംഘടനയും ചേർന്ന് ഹോസ്പിറ്റൽ ലേർണിംഗ് എന്ന പദ്ധതിക്ക് രൂപം കൊടുത്തത്. പദ്ധതി ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.
കുട്ടികളിൽവളരുന്ന ഒറ്റപെടലുകൾക്കും,ആശങ്കകൾക്കും അപകർഷതാ ബോധത്തിനുമുള്ള ചികിത്സയാണ് ഹോസ്പിറ്റൽ ലേണിംഗ് സെന്റർനൽകുന്നത്.ഇതിനായി ഐഎംസിഎച്ചിനകത്ത് ക്ളാസ്മുറി ഒരുക്കിയിട്ടുണ്ട്. ആശുപത്രി വാസം കഴിഞ്ഞ് മാസത്തിലൊരിക്കൽ കീമോ ചികിത്സക്കെത്തുന്നവരും ലേണിംഗ് സെന്ററിൽ എത്താറുണ്ട്.
ഈ കുട്ടികളുടെ സ്കൂളിലെ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ഒരു ബോധവത്കരണ ശിൽപശാലയും, രോഗത്തെ തരണം ചെയ്ത് ഹോസ്പിറ്റൽ വിട്ടവർക്കായി വിനോദയാത്രയും ഇവർ നടത്തിയിരുന്നു. കുരുന്നുരോഗികൾക്ക് അക്ഷരത്തിന്റെ വെളിച്ചം നൽകാനാകുമെങ്കിലും അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഇവരെ ഒരുമിച്ചിരുത്താൻ സാധിക്കാറില്ല. 200 ഓളം കുട്ടികൾ ഇവിടെ ചികിത്സയിലുണ്ടെങ്കിലും ഏകദേശം 30 പേരാണ് സ്ഥിരമായി ആശുപത്രിയിലെത്തുന്നത്.
ആശുപത്രി വാസത്തിലും കൂട്ടിന് അക്ഷരമധുരം
10:14 PM Feb 13, 2017 | Deepika.com