കോഴിക്കോട്: കോർപറേഷൻ 2013-14 സാന്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും 2014-2015 സാന്പത്തികവർഷത്തെ ഓഡിറ്റ് റിപ്പോർട്ടിനുള്ള ഉദ്യോഗസ്ഥരുടെ മറുപടികളും കൗണ്‍സിൽ യോഗം അംഗീകരിച്ചു.
വിവിധ വികസന പ്രവൃത്തികൾക്കായി ചെലവഴിച്ച തുകയും സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉൾപ്പെട്ട റിപ്പോർട്ടാണ് ഇന്നലെ കൗണ്‍സിൽ യോഗത്തിനു മുൻപാകെ എത്തിയത്. ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു പതിപക്ഷ കൗണ്‍സിലർ പി. കിഷൻചന്ദ് ആരോപിച്ചു.
നഗര പരിധിയിലെ ആംഗനവാടിയിലേക്ക് ഊഞ്ഞാൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ പുനൂർ റൈസ് എന്ന സ്ഥാപനമാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. എന്നാൽ ഇങ്ങനെയൊരുസ്ഥാപനം ഇവിടെ ഇല്ലെന്നാണ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ രേഖാമുലം അറിയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഓഡിറ്റ് റിപ്പോർട്ട് പ്രതിപക്ഷ കൗണ്‍സിലർമാർക്ക് ലഭിച്ചത്. അതുകൊണ്ടുഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെന്തൊക്കെയെന്നും അവർ ഓഡിറ്റ് കാര്യാലയത്തിനു നൽകിയ മറുപടികൾ എന്തെന്നും അറിയില്ലെന്നും കിഷൻ ചന്ദ് വ്യക്തമാക്കി. ഇതേ അഭിപ്രായം തന്നെ പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാൻ, ബിജെപി കൗണ്‍സിൽ പാർട്ടി ലീഡർ നന്പിടി നാരായണൻ എന്നിവർ ഉന്നയിച്ചു.
സാധനങ്ങൾ വാങ്ങുന്നതിൽ കുറച്ചുകൂടി സുതാര്യത ആവശ്യമാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. തന്റെ വാർഡിൽ ആശുപത്രിക്ക് അനുമതി നൽകിയതും പാർക്കിംഗ് സ്ഥലം വാണിജ്യസ്ഥലങ്ങളാക്കി മാറ്റിയതതുമായി ബന്ധപ്പെട്ടും സംശയങ്ങൾ ബാക്കിനിൽക്കുന്നതായി നന്പിടി നാരായണൻ പറഞ്ഞു. എന്നാൽ കഴിഞ്ഞകാലത്തെ വിജലൻസ് അന്വേഷണങ്ങളുടെ സ്ഥിതി എന്തെന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നും കൗണ്‍സിലും പർച്ചേഴ്സിംഗ് കമ്മിറ്റിയും ഏകകണ്ഠമായി പാസാക്കിയതല്ലാതെ മറ്റൊരു പ്രവർത്തനവും അധികൃതരുടെ ഭാഗത്തുനിന്നും നടന്നിട്ടില്ലെന്നും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി.രാധാകൃഷ്ണൻ മറുപടി നൽകി. 260-പേജിൽ കുടുതലുള്ള ഓഡിറ്റ് റിപ്പോർട്ട് സാധാരണ നടപടിക്രമമാണെന്നും അത് ഓരോ കൗണ്‍സിലർമാർക്കും നൽകുകയെന്നത് അപ്രായോഗികമാണെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ വിശദീകരിച്ചു. പ്രതിപക്ഷ അക്ഷേപത്തെതുടർന്ന് അക്കൗണ്ട് ഓഫീസർ ജാനകി പ്രതിപക്ഷം ചൂണ്ടികാണിച്ച വിഷയങ്ങളിൽ ഉദ്യോഗസ്ഥതലത്തിൽ നൽകിയ മറുപടി വിശദീകരിച്ചു.
മുഴുവൻ പേജും വായിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും യോഗം നിർത്തിവച്ച മേയർ പ്രതിപക്ഷനേതാക്കളുമായി ചർച്ച നടത്തി. ഓഡിറ്റ് റിപ്പോർട്ട് പൂർണമായും വായിക്കാനുള്ള സൗകര്യമേർപ്പെടുത്തുമെന്ന് ഉറപ്പുനൽകി. പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവ നടപ്പിലാക്കിയ ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു.
ഓഡിറ്റ് റിപ്പോർട്ട് അംഗീകരിച്ചു
10:14 PM Feb 13, 2017 | Deepika.com