ോകോഴിക്കോട്: മാനാഞ്ചിറ - വെളളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും യോഗം ചേരാനിരിക്കെ സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കാൻ നടപടി തുടങ്ങി. എൻജിഒ ക്വാർട്ടേഴ്സ് , സിവിൽ സ്റ്റേഷൻ കോന്പൗണ്ട്, മലാപ്പറന്പിലെ കോർപറേഷൻ പാർക്ക്, എഡിഎം ബംഗ്ലാവ് വളപ്പ് എന്നിവിടങ്ങളിലെ മരങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തിൽ മുറിച്ച് മാറ്റുക.
ഇതിന്റെ ലേലം 21 മുതൽ പുതിയറയിലെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം ലേലസമയത്തിനു മുന്പ് കെട്ടി വയ്്ക്കണം. ലേലത്തിനു ശേഷം ക്വട്ടേഷനുകൾ തുറക്കും. ഏറ്റവും കൂടുതൽ സംഖ്യ ക്വാട്ട് ചെയ്ത ക്വട്ടേഷനോ, ഏറ്റവും കൂടുതൽ സംഖ്യ വിളിച്ച ലേലമോ താത്കാലികമായി ഉറപ്പിക്കും.
എത്രയും വേഗം മരം മുറി ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. എഡിഎം ബംഗ്ലാവ് വളപ്പിലെ വൻ മരങ്ങളും കുറ്റിക്കാടുകളും പ്രദേശവാസികൾക്ക്ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്.മുറിക്കാനുള്ള മരങ്ങളുടെ നന്പറിടൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായി. സിവിൽസ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ഭൂമിയിലെ മതിലുകൾ ഉടൻ പൊളിച്ചുനീക്കി പുനർനിർമിക്കും. റോഡ് വികസനത്തിനായി സർക്കാർ വീണ്ടും അനുവദിച്ച നാലുകോടി രൂപ ഇനിയും വിനിയോഗിക്കാത്തതിൽ പൊതുമരാമത്ത് വകുപ്പിനെതിരേ കഴിഞ്ഞ ദിവസം ആക്്ഷൻ കമ്മിറ്റി സമരം പ്രഖ്യാപിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ 2.8 ഏക്കർ ഭൂമി വിട്ടുനൽകാനും ചുറ്റുമതിൽ നിർമിക്കാനുമാണ് നാലു കോടി രൂപ അനുവദിച്ചത്. തുക മാർച്ച് അവസാനത്തോടെ ലാപ്സ് ആകുന്നതിനു മുൻപ് നിർമാണം പൂർത്തിയാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 200 ഓളം ഉടമകൾ സ്ഥലം വിട്ടു നൽകാൻ തയാറായിട്ടുണ്ട്. ഇനിയും 155 പേരുടെ സമ്മതപത്രം ലഭിക്കാനുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തിൽ സമ്മതപത്രം നൽകാൻ ഇവർക്ക് ഒരവസരംകൂടി നൽകും. അല്ലാത്തപക്ഷം സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം.
നടപടികൾ വേഗത്തിലാക്കാൻ ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് കർശന നിർദ്ദേശം നൽകിയതായി എ.പ്രദീപ്കുമാർ എംഎൽഎ പറഞ്ഞു.
മരങ്ങൾ മുറിക്കാൻ ലേലം
01:10 AM Feb 10, 2017 | Deepika.com