നാദാപുരം: അരീക്കര കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന്റെ നിർമ്മാണം അന്ത്യഘട്ടത്തിലേക്ക് എത്തി നിൽക്കെ കേന്ദ്രീയ വിദ്യാലയം ആരംഭിക്കാനുള്ള നടപടികൾ അനന്തമായി നീളുകയാണ്. സംസ്ഥാന സർക്കാർ 50 ഏക്കർ ഭൂമി ബിഎസ്എഫിനും അഞ്ച് ഏക്കർ ഭൂമി കേന്ദ്രീയ വിദ്യാലയത്തിനും വിട്ട് നൽകുകയായിരുന്നു.
ബിഎസ്എഫ് 100 കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സിപിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ അരീക്കുന്നിൽ നടത്തിവരുന്നത്.
ആയിരത്തോളം സേനാംഗങ്ങൾക്ക് ഇവിടെ പരിശീലനം നൽകാനാണ് പദ്ധതി. എന്നാൽ ഇതോടൊപ്പം പൂർത്തിയാവേണ്ട സ്കൂളിന്റെ പ്രവർത്തിയാണ് ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്നത്. സംസ്ഥാന സർക്കാർ കേന്ദ്രീയ വിദ്യാലയ.ത്തിന് വേണ്ടി നീക്കിവച്ച ഭൂമി ബിഎസ്എഫിന്റെ കൈവശമല്ലെന്നും സംസ്ഥാന സർക്കാരാണ് സ്കൂൾ തുടങ്ങാൻ നടപടി സ്വീകരിക്കേണ്ടതെന്നുമാണ് ബിഎസ്എഫ് നിലപാട്.
എന്നാൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് നൽകിയ അപേക്ഷയിൽ അരീക്കര കുന്ന് ഉൾപ്പെട്ടിട്ടില്ല.
കോന്നി, നീലേശ്വരം, കൊട്ടാരക്കര, ഉള്ള്യരി, ത്യക്കാക്കര തുടങ്ങി അഞ്ചിടങ്ങളാണ് ആവശ്യപ്പെട്ടത്. ഇതിൽ പത്തനംതിട്ട യിലെ കോന്നിയും കാസർ ഗോട്ടെ നീലേശ്വരവും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. അരീക്കര കുന്നിലെ ഭൂമിയുമായി നിലനിൽക്കുന്ന സിവിൽ കേസുകളാണ് സ്കുൾ നിർമ്മാണത്തിന് തടസമാവുന്നതെന്നും സൂചനയുണ്ട്.
അരീക്കരകുന്ന് ബിഎസ്എഫ് കേന്ദ്രത്തിൽ കേന്ദ്രീയ വിദ്യാലയം തുടങ്ങാൻ നടപടിയില്ല
01:16 AM Feb 09, 2017 | Deepika.com