കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. സ്വകാര്യ പങ്കാളിത്തത്തോടെയാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ പാലക്കാട് ഡിവിഷണൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. രാജ്യത്ത് ആധുനിവത്കരിക്കാൻ തീരുമാനിച്ച 400 സ്റ്റേഷനുകളിൽ 23എണ്ണമാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുന്നത്. എയർപോർട്ട് മോഡലിൽ പാർക്കിംഗ്, ഫുഡ് കോർട്ട്, ഷോപ്പിംഗ് മാൾ ,പൂർണമായും ശീതീകരിച്ച യാത്രക്കാരുടെ വിശ്രമ ലോഞ്ച്, ഏക്സലേറ്ററുകൾ,ലിഫ്റ്റുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള മുഴുവൻ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ട്രോണിക് എൽഇഡി ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും. ട്രെയിൻ വിവരങ്ങൾ അറിയുന്നതിനുള്ള ഡിസ്പ്ലേ ബോർഡുകളാണിവ.
അന്വേഷണ കൗണ്ടറിന് പകരം യാത്രക്കാർക്ക് സ്വയം ടച്ച് സ്ക്രീനിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നവയാണ് എൽഇഡി ഡിസ്പ്ലേ ബോർഡുകൾ. ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്ന പേരിൽ അറിയപ്പെടുന്ന സംവിധാനം വരുന്നതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ അന്വേഷണ കൗണ്ടർ ഓർമയാകും.
ഓരോ പ്ലാറ്റ് ഫോമിലും വലിയ ബോർഡുകൾ സ്ഥാപിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.
അതാത് സമയങ്ങളിൽ കടന്നു വരുന്ന ട്രെയിനിനെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിൽ തെളിയും. റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി സ്റ്റേഷനോട് ചേർന്നുള്ള 4.39 ഏക്കർ സ്ഥലം കണ്ടെത്തിയതിട്ടുണ്ട്.
സ്വകാര്യ പങ്കാളിത്തത്തോടെ വികസന പ്രവർത്തങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ ഏത് തരത്തിലുള്ള വികസനമാണ് നടത്താനുദ്ദേശിക്കുന്നതെന്ന് കന്പനികൾ റെയിൽവേയെ അറിയിക്കണം. സ്വകാര്യ കന്പനികളുടെ നിർദേശം റെയിൽവേ അംഗീകരിച്ചാൽ മാത്രമേ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കുകയുള്ളൂ.
വികസന ട്രാക്കിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
01:16 AM Feb 09, 2017 | Deepika.com