കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു.
പാർക്കിംഗ് കരാർ പുതുക്കുന്നതിന്റെ ഭാഗമായാണ് ഫീസ് കുട്ടിയത്. ഒന്നാം പ്ലാറ്റ് ഫോമിന് മുൻവശത്തെ പാർക്കിംഗ് ഏരിയയിൽ കൂട്ടിയ നിരക്ക് ഈടാക്കി തുടങ്ങിയിട്ടുണ്ട്.
നാലാം പ്ലാറ്റ് ഫോമിൽ അടുത്ത മാസം മുതൽ വർധിപ്പിച്ച നിരക്ക് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം പ്ലാറ്റ് ഫോമിന് മുന്നിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിന് 10 രൂപയാണ് ഇപ്പോൾ കുറഞ്ഞ നിരക്ക്. നേരത്തെ അഞ്ച് രൂപയായിരുന്നു. 12 മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 രൂപയും 24 മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 20 രൂപയുമായി ഉയർത്തി.
നാല് ചക്ര വാഹനങ്ങൾക്ക് കുറഞ്ഞ ഫീസ് 20 രൂപയാക്കി. 24 മണിക്കൂറിന് 80 രൂപയും തുടർന്നുള്ള ഓരോ ദിവസത്തിനും 100 രൂപയും ഈടാക്കും. റെയിൽവേ സ്റ്റേഷനിൽ സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസും ഇരട്ടിയാക്കിയിരുന്നു. വർഷത്തിൽ 4000 രൂപയാണ് പുതിയ ഫീസ്.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പലരും റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ്. ഇവർക്ക് വൻസാന്പത്തിക ബാധ്യത ഉണ്ടാകും.
പാർക്കിംഗ് ഫീസ് ഉയർത്തിയെങ്കിലും സൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ല. വാഹനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കരാറുകാർ തയ്യാറല്ല.
വാഹനത്തിനോ ഹെൽമറ്റിനോ റെയിൻ കോട്ടിനോ യാതൊരു സുരക്ഷയും അധികൃതർ ഉറപ്പ് നൽകുന്നില്ല. വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന അറിയിപ്പ് ബോർഡും ഫീസ് ഈടാക്കുന്ന കരാറുകാർ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങൾ പാർക്കുചെയ്യുന്നത് മഴയും വെയിലും ഏൽക്കുന്ന തുറസായ സ്ഥലത്താണ്.
പാർക്കിംഗ് ഫീസ് ഇരട്ടിയാക്കി; വാഹനങ്ങളുടെ സുരക്ഷ ഉറപ്പില്ല
01:12 AM Feb 09, 2017 | Deepika.com