കോഴിക്കോട്: അച്ചാറിലും ബ്രെഡിലും പൂപ്പൽ വരാതിരിക്കാനും വിനാഗിരി കേടാകാതിരിക്കാനും ഉപയോഗിക്കുന്ന രാസപദാർഥം മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന സാഹചര്യത്തിൽഭക്ഷ്യസുരക്ഷാവകുപ്പ് ബോധവത്കരണത്തിനിറങ്ങുന്നു. സോഡിയം ബെൻസോയേറ്റ്’എന്ന രാസപദാർഥമാണ് മീൻ കേടുവരാതിരിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
പൊതുവേ ഈ രാസവസ്തു ഹാനികരമല്ലെങ്കിലും മീൻ, ഇറച്ചി എന്നിവയിൽ ഉപയോഗിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണർ ഒ.ശങ്കരനുണ്ണി അറിയിച്ചു. പടക്കം നിർമിക്കാനും മറ്റും ഉപയോഗിക്കുന്ന ഈ രാസവസ്തു ഗർഭിണികൾക്ക് ഹാനികരമാണെന്ന് മെഡിക്കൽ ജേർണലിൽ മുന്നറിയിപ്പുണ്ട്. വന്ധ്യതയ്ക്കുവരെ കാരണമായേക്കാവുന്ന ഇവ ജനിതക തകരാർ ഉണ്ടാക്കുമെന്ന് മെഡിക്കൽ ജേണലിൽ പറയുന്നു.
സോഡിയം ബെൻസോയേറ്റ് വിതറിയാൽ മത്സ്യവും ഇറച്ചിയും ദീർഘകാലം കേടുകൂടാതിരിക്കും.
"സാഗര റാണി’ എന്ന പേരിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന-ബോധവത്കരണപരിപാടികളുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച മീനും ഉപയോഗിക്കുന്ന ഐസും പരിശോധിച്ചത്. 47 സാന്പിളുകളിൽ ഒന്നിൽ മാത്രമാണ് രാസപദാർഥത്തിന്റെ അംശം കണ്ടെത്തിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണൽ ലാബുകളിലാണ് ഇവ പരിശോധിച്ചത്.
ചെറുകിട വിൽപ്പനക്കാരിലേക്ക് എത്തുന്നതിനു മുൻപേ രാസപദാർഥം മീനിൽ ചേർക്കുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മീൻ, ഇറച്ചി എന്നിവ ചൂടാക്കുന്നതിനു മുന്പ് രാസപദാർഥം ഉപയോഗിക്കുന്നതാണ് വലിയ പ്രശ്നങ്ങൾക്ക് കാരണം.
ബോധവത്കരണത്തിന്റെ ആദ്യഘട്ടംഎന്ന നിലയിൽ മത്സ്യബന്ധന തൊഴിലാളികളെയും കച്ചവടക്കാരെയും പങ്കെടുപ്പിച്ച് ക്ലാസുകൾ നടത്തും.
രാസപദാർഥം ഉപയോഗിച്ച മത്സ്യം എങ്ങിനെ തിരിച്ചറിയാം എന്നതിലൂന്നിയ ക്ലാസുകളായിരിക്കും നൽകുക. കോഴിക്കോട് നഗരത്തിൽ സെൻട്രൽ മാർക്കറ്റ്, ഇംഗ്ലീഷ് പള്ളി പരിസരം, കാരപ്പറന്പ്, പുതിയാപ്പ, നടക്കാവ്, എരഞ്ഞിപ്പാലം, മലാപ്പറന്പ്, കുറ്റിച്ചിറ എന്നിവിടങ്ങളിലെ വിൽപ്പനക്കാർക്കാണ് ക്ലാസ് നൽകുന്നത്.
ഫിഷറീസ് സാങ്കേതിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും ബോധവത്കരിക്കുക. തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണർ ടി. അഷറഫുദ്ദീനും കോഴിക്കോട്ടത്തിയിട്ടുണ്ട്.
മത്സ്യത്തിൽ രാസപദാർഥം; ഗർഭിണികൾക്ക് ഹാനികരം
01:12 AM Feb 09, 2017 | Deepika.com