ചവറ: വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിനിടയാക്കിയ വാഹനപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമ അരുണ്‍ അറസ്റ്റിൽ. ബസ് അമിത വേഗത്തിലെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. ഡ്രൈവർ ജോമോനെ രക്ഷപ്പെടാൻ സഹായിച്ചതിനും അരുണിനെതിരെ നടപടി ഉണ്ടായേക്കും.
അപകടത്തെത്തുടർന്ന് ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം പെരുന്പടവം പൂക്കോട്ടിൽ ജോജോ പത്രോസിനെ പോലീസ് പിടികൂടിയിരുന്നു.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിറകിൽ ഇടിച്ചായിരുന്നു അപകടം.
അധ്യാപകനും അഞ്ചു വിദ്യാർഥികളും മൂന്നു കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്കടുത്ത് അഞ്ചുമൂർത്തിമംഗലം കൊല്ലതറ കാമറ ജംഗ്ഷനിൽ ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം.
കൊട്ടാരക്കരയിൽനിന്നു കോയന്പത്തൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ച് പാതയോരത്തേക്കു മറിഞ്ഞത്. വിദ്യാർഥികളും കെഎസ്ആർടിസി ബസിലെ യാത്രക്കാരുമായി 50 ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണം.
വടക്കഞ്ചേരി അപകടം: ബസ് ഉടമ അറസ്റ്റിൽ
08:14 PM Oct 07, 2022 | Deepika.com