ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ഗാംബിയയില്‍ കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ നിർമിത കഫ് സിറപ്പാണെന്ന ലോകാരോഗ്യസംഘടനയുടെ ആരോപണത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് ചുമ, ജലദോഷ സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) അറിയിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഉടൻ തന്നെ വിഷയം ഏറ്റെടുക്കുകയും ഹരിയാന റെഗുലേറ്ററി അതോറിറ്റിയുമായി ചേർന്ന് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഹരിയാനയിലെ സോനിപതിലാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ ആസ്ഥാനം. കമ്പനി ഈ മരുന്നുകൾ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റി അയച്ചതെന്ന് കരുതുന്നു. ആരോപണങ്ങളോട് പ്രതികരിക്കാൻ കമ്പനി ഇതുവരെ തയാറായിട്ടില്ല. എന്നാൽ സിറപ്പുകൾ പശ്ചിമ ആഫ്രിക്കൻ രാജ്യത്തിന് പുറത്തും വിതരണം ചെയ്തിരിക്കാമെന്നും ആഗോള പൊട്ടിത്തെറി ഉണ്ടായേക്കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
സിറപ്പുകളുടെ സാമ്പിൾ പരിശോധിച്ചതിൽ അവയിൽ കൂടിയ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി യതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിൽ പറയുന്നു. അവ വൃക്ക തകരാറുകൾക്കും കുട്ടികൾക്കിടയിൽ മരണങ്ങൾക്കും കാരണമാകുമെന്നും ഡ ബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടി.
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
01:40 PM Oct 06, 2022 | Deepika.com