പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാർഥികളെ മന്ത്രി എം.ബി. രാജേഷ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിച്ചു. സാരമല്ലാത്ത പരിക്കുകള്‍ സംഭവിച്ച കുട്ടികളോട് മന്ത്രി അപകടത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
38 കുട്ടികളാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇതിൽ നാലു കുട്ടികളുടെ നില ഗുരുതരമാണ്. അവർക്ക് അവര്‍ക്ക് മികച്ച പരിചരണം നല്കി വരുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ തന്നെ പൂർത്തിയാക്കും എന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മൂന്നു കെഎസ്ആർടിസി യാത്രക്കാരും.
എൽന ജോസ്, ക്രിസ്വിന്റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവേൽ എന്നിവരാണ് മരിച്ച വിദ്യാർഥികൾ. അധ്യാപകനായ വിഷ്ണു, കെഎസ്ആർടിസി യാത്രക്കാരായ കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24), രോഹിത് രാജ് (24 ) എന്നിവരും മരിച്ചു. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
എറണാകുളം മാര്‍ ബസേലിയോസ് സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
തുടർ നടപടികൾ വേഗത്തിലാക്കും; വിദ്യാർഥികളെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി എം.ബി. രാജേഷ്
06:50 AM Oct 06, 2022 | Deepika.com