കാഷ്മീര്‍ ജയില്‍ മേധാവിയുടെ കൊലപാതകം; പ്രതി പിടിയില്‍

01:10 PM Oct 04, 2022 | Deepika.com
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ ജയില്‍ മേധാവി ഹേമന്ത് ലോഹിയ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിടിയില്‍. വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദ് (23) ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

ഇയാള്‍ വിഷാദരോഗിയാണെന്നു പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് ഉദയ്വാലയിലെ വീട്ടില്‍ ഹേമന്ത് ലോഹിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രാത്രി ഭക്ഷണത്തിനു ശേഷം മുറിയിലേയ്ക്ക് പോയ ഡിജിയെ അഹമ്മദ് ടൊമാറ്റോ സോസിന്റെ കുപ്പിപൊട്ടിച്ച ശേഷം മൂര്‍ച്ചയുള്ള ഭാഗമുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹം കത്തിക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കാഷ്മീരിലെത്തിയതിനു തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നത്.

പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ തീവ്രവാദ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു.