ജക്കാർത്ത: ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 125 പേരില്‍ 17 പേരും കുട്ടികളെന്നു തിരിച്ചറിഞ്ഞു. പരിക്കേറ്റ 7 കുട്ടികളുടെ നില ഗുരുതരമാണ്.
കിഴക്കൻ ജാവയിലെ മലംഗിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ 125 പേര് മരിച്ചു. 180 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമുണ്ടായ കലാപമാണ് ദുരന്തത്തിന് കാരണമായത്. മത്സരത്തില്‍ തോറ്റ അരേമ എഫ്സിയുടെ ആരാധകരാണ് സംഘര്‍ഷമുണ്ടാക്കിയത്. മല്‍സരശേഷം മൈതാനത്തേക്ക് ഇരച്ചുകയറിയ കാണികളെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലും പെട്ടത്.
ഫൈനല്‍ വിസില്‍ മുഴങ്ങിയതും കാണികള്‍ മൈതാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു. 34 പേര് മൈതാനത്തു തന്നെ മരിച്ചുവീണു. മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. പുറത്തേക്കുള്ള ഒരു വഴിയിലൂടെ തന്നെ പുറത്തിറങ്ങാന്‍ ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകടത്തിനു കാരണമായത്.
ഇന്തോനേഷ്യയിലെ സോക്കര്‍ ദുരന്തം; മരിച്ചവരില്‍ 17 കുട്ടികളും
12:01 PM Oct 03, 2022 | Deepika.com