ഗോഹട്ടി: ഇന്ത്യയ്ക്കെതിരെ ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം. സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ കെ.എൽ. രാഹുലും രോഹിത്ത് ശർമ്മയും ഒരുക്കിയത്. 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തത്. 37 പന്തിൽ 43 റണ്‍സെടുത്ത രോഹിത്ത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 28 പന്തിൽ നാല് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 57 റണ്‍സായിരുന്നു രാഹുലിന്റെ സന്പാദ്യം.
രോഹിത്തിനും രാഹുലിനും പിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും തകർത്തടിച്ചതോടെ കളിയുടെ നിയന്ത്രണം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. സൂര്യകുമാർ യാദവ് 22 പന്തിൽ അഞ്ച് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. കോഹ്ലി പുറത്താകാതെ 28 പന്തിൽ 49 റണ്‍സും ദിനേശ് കാർത്തിക് ഏഴ് പന്തിൽ 17 റണ്‍സും നേടി.
ദക്ഷിണാഫ്രിക്കൻ നിരയിൽ കേശവ് മഹാരാജിനു മാത്രമാണ് വിക്കറ്റ് നേടാനായത്. രണ്ട് വിക്കറ്റാണ് കേശവ് പിഴുതത്.
സൂര്യകുമാർ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം
08:57 PM Oct 02, 2022 | Deepika.com