റിഗ: ബാൾട്ടിക്ക് രാഷ്ട്രമായ ലാത്വിയയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ക്രിയാനിസ് കാരിൻസിന്റെ ന്യൂ യൂണിറ്റി പാർട്ടിക്ക് വിജയം. ലാത്വിയയുടെ ചരിത്രത്തിൽ നാല് വർഷ ഭരണകാലാവധി പൂർത്തിയാക്കിയ ആദ്യ പ്രധാനമന്ത്രിയാണ് കാരിൻസ്.
മൃദു-വലത് നിലപാടുകളുള്ള ന്യൂ യൂണിറ്റി പാർട്ടിക്ക് 18.8% വോട്ടാണ് ലഭിച്ചത്. വോട്ട് ശതമാനത്തിന് ആനുപാതികമായി പാർലമെന്റ് സീറ്റുകൾ അനുവദിക്കുന്ന സംവിധാനമുള്ള ലാത്വിയയിൽ ക്രിയാൻസിന്റെ പാർട്ടിക്ക് 23 സീറ്റുകൾ ലഭിക്കുമെന്നാണ് സൂചന. 11% വോട്ട് ലഭിച്ച സഖ്യകക്ഷിയായ യുണൈറ്റഡ് ലിസ്റ്റ് പാർട്ടിയോടൊപ്പം മറ്റ് കക്ഷികളുടെ പിന്തുണ ഉറപ്പാക്കി ഭരണത്തിലേറാമെന്നാണ് കാരിൻസ് പ്രതീക്ഷിക്കുന്നത്.
മുഖ്യപ്രതിപക്ഷമായ യൂണിയൻ ഓഫ് ഫാമേഴ്സ് ആൻഡ് ഗ്രീൻസ് 12.8% വോട്ട് നേടിയെങ്കിലും ഭരണം അകന്നുനിൽക്കുകയാണ്. 2018-ലെ തെരഞ്ഞെടുപ്പിലൂടെ പ്രതിപക്ഷത്തെ ഏറ്റവും പ്രബലശക്തിയായ മാറിയ റഷ്യാ അനുകൂല ഹാർമണി പാർട്ടി കനത്ത പരാജയമാണ് നേരിട്ടത്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ എതിർക്കുന്ന കാരിൻസിന്റെ വിജയത്തിൽ പാശ്ചാത്യലോകം ആഹ്ലാദം പ്രകടിപ്പിച്ചു.
അമേരിക്കൻ-ലാത്വിയൻ ഇരട്ടപൗരത്വമുള്ള ക്രിയാൻസ് യുഎസിലെ ഡെലവെയറിലാണ് ജനിച്ചത്. പഴയ സോവിയറ്റ് രാജ്യമായ ലാത്വിയയിൽ ഭരണത്തിലെത്തിയത് മുതൽ റഷ്യൻ സ്മാരകങ്ങളും പ്രതീകങ്ങളും തുടച്ചുമാറ്റാൻ ബദ്ധശ്രദ്ധനായ കാരിൻസ്, യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ രാജ്യാന്തര സമൂഹത്തോട് നിരന്തരം അഭ്യർഥിച്ചിരുന്നു.
ലാത്വിയ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കാരിൻസിന്റെ പാർട്ടിക്ക് ജയം
01:41 PM Oct 02, 2022 | Deepika.com