കണ്ണൂർ: കമ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണൻ (69) അവസാനമായി കണ്ണൂരിന്റെ വിപ്ലവ മണ്ണിലേക്ക്. ചെന്നൈയിൽനിന്ന് എയർആംബുലൻസിൽ കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.
കോടിയേരിയുടെ ഭാര്യയും മക്കളും എയർആംബുലൻസിൽ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ വാസവൻ തുടങ്ങിയ നേതാക്കളും അണികളും മൃതദേഹവും വഹിച്ച് പുറത്തേക്കെത്തിയ ആംബുലൻസിൽ തങ്ങളുടെ നേതാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
വിമാനത്താവളത്തിൽനിന്ന് മൃതദേഹം വിലാപയാത്രയായി തലശേരിയിലേക്കാണ് കൊണ്ടുപോകുന്നത്. നിരവധി പേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പോകുന്ന വഴിയിൽ 14 പോയിന്റുകളിൽ ജനങ്ങൾക്ക് തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ അവസരമൊരുക്കും.
ഓരോപോയിന്റിലും അഞ്ച് മിനിറ്റ് നേരമാണ് മൃതദേഹം വഹിക്കുന്ന വാഹനം നിർത്തുക. തുടര്‍ന്ന് തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് മൂന്നിന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.
കോടിയേരി അവസാനമായി കണ്ണൂരിന്റെ വിപ്ലവ മണ്ണിൽ; വിലാപയാത്രയായി തലശേരിയിലേക്ക്
01:36 PM Oct 02, 2022 | Deepika.com