ധാക്ക: ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചുതുടങ്ങി. ആദ്യമത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യൻ വനിതകൾ 41 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 18.2 ഓവറിൽ 109 റൺസിന് ഓൾഔട്ടായി.
ലങ്കൻ നിരയിൽ 30 റൺസ് എടുത്ത ഹസിനി പെരേര, ഓപ്പണർ ഹർഷിത (26), ഒഷാദി രണസിൻഹ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുനൽകി രണ്ട് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമയും മൂന്ന് ഓവറിൽ 12 റൺസിന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയ പൂജാ വസ്ത്രാകറുമാണ് ലങ്കയെ കറക്കിയത്. അവസാന മൂന്നു വിക്കറ്റുകൾ പിഴുത ദയാലൻ ഹെമലത ലങ്കൻ ഇന്നിംഗ്സ് വേഗത്തിൽ തീർത്തു.
നേരത്തെ ജമീമ റോഡ്രിഗസിന്റെ (53 പന്തിൽ 76) മിന്നും അർധസെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (33) ജീമമയ്ക്കു മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് 92 റൺസ് ആണ് കൂട്ടിച്ചേർത്തത്.
ഏഷ്യ കപ്പ്: ഇന്ത്യൻ വനിതകൾ ജയിച്ചുതുടങ്ങി
04:49 PM Oct 01, 2022 | Deepika.com