കീവ്: റഷ്യൻ അധിനിവേശത്തിനിടെ നിർണായക നീക്കവുമായി യുക്രെയ്ൻ. നാറ്റോ അംഗത്വത്തിനു യുക്രെയ്ൻ അപേക്ഷ നൽകി. അംഗത്വം നൽകുന്നതിൽ വേഗത്തിൽ തീരുമാനം വേണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി ആവശ്യപ്പെട്ടു.
യുക്രെയ്നിലെ നാല് പ്രദേശങ്ങൾ റഷ്യയോടു കൂട്ടിച്ചേർത്തെന്ന പ്രഖ്യാപിനത്തിനു പിന്നാലെയാണ് നീക്കം. റഷ്യയോട് ചേർന്ന പ്രദേശങ്ങൾ തിരികെ പിടിക്കുമെന്നും സെലൻസ്കി പറഞ്ഞു.
നാറ്റോ സഖ്യത്തിന്റെ മാനദണ്ഡങ്ങളുമായി തങ്ങൾ പൊരുത്തപ്പെടുന്നുവെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 24ന് യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ച റഷ്യയുമായി ചർച്ച നടത്തില്ലെന്നും സെലൻസ്കി പറഞ്ഞു.
വ്ളാദിമിർ പുടിൻ റഷ്യയുടെ പ്രസിഡന്റായിരിക്കുന്ന കാലത്തോളം യുക്രെയ്ൻ റഷ്യയുമായി ചർച്ച നടത്തില്ല. പുതിയ പ്രസിഡന്റുമായി ചർച്ച നടത്തുമെന്നും സെലൻസ്കി പറഞ്ഞു.
യുക്രെയ്നിലെ അധിനിവേശപ്രദേശങ്ങൾ വൈകാതെ റഷ്യയോടു കൂട്ടിച്ചേർക്കുമെന്നു കഴിഞ്ഞ ദിവസം റഷ്യൻ വക്താവ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളിൽ നടന്ന ഹിതപരിശോധനയുടെ ഫലം അനുകൂലമായ സാഹചര്യത്തിൽ പുടിനു മുന്നിൽ മറ്റു തടസങ്ങളില്ല.
അതേസമയം ഹിതപരിശോധന തട്ടിപ്പാണെന്നും യാതൊരു സാധുതയും ഇല്ലെന്നും യുക്രെയ്നും പാശ്ചാത്യശക്തികളും വ്യക്തമാക്കിയിരുന്നു.
കിഴക്കൻ യുക്രെയ്നിലെ റഷ്യ അനുകൂല വിമതർക്കു നിയന്ത്രണമുള്ള ലുഹാൻസ്ക്, ഡോണറ്റ്സ്ക് പ്രവിശ്യകൾ, തെക്കൻ യുക്രെയ്നിൽ റഷ്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഖേർസൺ, ഭാഗികനിയന്ത്രണത്തിലുള്ള സാപ്പോറിഷ്യ പ്രദേശങ്ങൾ എന്നിവയാണു റഷ്യയോടു കൂട്ടിച്ചേർക്കാനൊരുങ്ങുന്നത്.
ഹിതപരിശോധനയിൽ ലുഹാൻസ്കിൽ 98ഉം ഡോണറ്റ്സ്കിൽ 99ഉം ഖേർസണിൽ 87ഉം സാപ്പോറിഷ്യയിൽ 93ഉം ശതമാനം പേർ അനുകൂലമായി വോട്ടു ചെയ്തുവെന്നാണ് ഇവിടങ്ങളിലെ റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചത്.
നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ൻ
10:29 PM Sep 30, 2022 | Deepika.com